കണ്ണൂർ: സി.പി. എം പാർട്ടി കോൺഗ്രസിനെ അവഹേളിക്കാൻ മറ്റൊന്നും കിട്ടാത്തതിനാലാണ് വാടകയ്ക്കെടുത്ത വാഹനത്തിന്റെ പേരിൽ അപവാദ പ്രചാരണം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തതും കൂടുതൽ വാഹനങ്ങൾ നൽകാൻ തയ്യാറുള്ളതുമായ ഏജൻസിക്കാണ് കരാർ നൽകിയത്. ഏജൻസിയാണ് വാഹനങ്ങൾ ഏർപ്പാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കെ.എൽ 18 എ ബി 5000 ഫോർച്യൂണർ കാർ വടകര ഇരിങ്ങണ്ണൂരിലെ കുഞ്ഞിപ്പുര മുക്കിലെ എസ്.ഡി.പി. ഐ പ്രവർത്തകൻ സിദ്ദിഖിന്റേതാണെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചിരുന്നു.പാർട്ടി നേതാക്കൾക്കും പ്രതിനിധികൾക്കുമായി 58 വാഹനങ്ങളാണ് വാടകക്കെടുത്തത്. ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല. 14 ഇന്നോവ, 22 ട്രാവലർ, 8 ടവേര, 14 ബസ് എന്നിവ 28 ഉടമകളിൽ നിന്നാണ് വാടകക്കെടുത്തത്. ട്രാവലർ, ടവേര, ബസുകൾ എന്നിവ പ്രാദേശികമായാണ് എടുത്തത്.
പാർട്ടി കോൺഗ്രസ് ചരിത്ര സംഭവമായി മാറി. സി.പി. എമ്മുകാരല്ലാത്തവർ പോലും പങ്കെടുത്താണ് പാർട്ടി കോൺഗ്രസ് ഇത്രയും വലിയ വിജയത്തിലേക്ക് ഉയർന്നത്. ഇതിൽ ഇതുവരെ ഒരു കുറ്റവും കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ഈ വിജയത്തിൽ വിറളി പൂണ്ടവരാണ് വാഹനത്തിന്റെ പേരിൽ അപവാദം പ്രചരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ഇതിൽ വലിച്ചിഴച്ചത് മനപൂർവമാണ്. കണ്ണൂരിൽ പരിപാടി നടക്കുമ്പോൾ കോഴിക്കാട് ജില്ലാ കമ്മിറ്റി വാഹനം വാടകക്കെടുക്കേണ്ട കാര്യമില്ല. വാടക കണ്ണൂരിൽ നിന്നാണ് നൽകിയത്. ഉടമകളെ ആരെയും അറിയില്ല. ട്രാവൽ ഏജൻസിയുമായി മാത്രമാണ് സംഘാടക സമിതിക്ക് ബന്ധമുള്ളതെന്നും ജയരാജൻ പറഞ്ഞു.
യെച്ചൂരി പാർട്ടി കോൺഗ്രസ് ദിവസങ്ങളിൽ ഉപയോഗിച്ച വാഹനം കെഎൽ 13 എആർ 2707 നമ്പറിലുള്ളതാണ്. എയർപോർട്ടിൽ ഇറങ്ങിയ നേതാക്കളെ കണ്ണൂരിലെത്തിക്കാൻ ഏജൻസി വേറെയും വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ യെച്ചൂരി വന്നുവെന്നു പറയുന്ന വാഹനം രാഷ്ട്രപതിയുടെ ഏഴിമല സന്ദർശനത്തിൽ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടതാണ്. ഉന്നത സൈനികോദ്യോഗസ്ഥർക്ക് സഞ്ചരിക്കാനും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |