ആര് ഭരിച്ചാലും പൊതുകടം കൂടിക്കൊണ്ടിരിക്കും. അഴിമതി കുറയുന്നുമില്ല. അപ്പോൾ അന്നന്ന് ലഭിക്കുന്ന നേട്ടത്തിന് ജനം പ്രാധാന്യം നൽകും. ഇത് മനസിലാക്കിയാണ് ആം ആദ്‌മി പാർട്ടി പ്രകടനപത്രികയ്ക്ക് രൂപം നൽകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ബില്ല് നൽകേണ്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഡൽഹി. അധികാരത്തിൽ വന്നാൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് ആം ആദ്‌മി പ്രഖ്യാപിച്ചു. അധികാരത്തിൽ വന്നയുടനെ വാഗ്ദാനം അതേപടി നടപ്പാക്കി. തുടർന്നും ഭരണം ലഭിക്കാൻ ആ തീരുമാനം ആം ആദ്‌മിയെ കുറച്ചൊന്നുമല്ല സഹായിച്ചത്.
പഞ്ചാബിലും ഇതേ വാഗ്ദാനമാണ് അവർ മുന്നോട്ടുവച്ചത്. അധികാരത്തിലെത്തി ഒരു മാസം തികഞ്ഞപ്പോൾത്തന്നെ മുഖ്യമന്ത്രി ഭഗവന്ത് മാൻ വാഗ്ദാനം നടപ്പാക്കി. പ്രതിമാസം വീടുകളിൽ ഉപയോഗിക്കുന്ന 300 യൂണിറ്റ് വൈദ്യുതിക്ക് പണം നൽകേണ്ടതില്ല. രണ്ട് മാസത്തെ ഉപയോഗം 600 യൂണിറ്റിനകത്ത് വരുന്നവർക്ക് മാത്രമാണ് ഈ സൗജന്യം. 600 യൂണിറ്റ് കഴിഞ്ഞാൽ മൊത്തം യൂണിറ്റിനും പണം നൽകേണ്ടിവരും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെയും എസ്.സി, എസ്.ടി വിഭാഗങ്ങളെയും നിബന്ധനയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അവരുടെ ദ്വൈമാസ ഉപയോഗം 600 യൂണിറ്റ് കഴിഞ്ഞാലും മൊത്തം യൂണിറ്റിനും പണം നൽകേണ്ട. വ്യവസായികൾക്കുള്ള വൈദ്യുതി താരിഫിൽ വ്യത്യാസം വരുത്തിയിട്ടില്ല. ഇപ്പോൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന സമ്പന്ന വിഭാഗങ്ങൾ അത് കുറച്ചാൽ അവർക്ക് ഇൻസെന്റീവ് നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
പഞ്ചാബിൽ വൈദ്യുതി ഉപയോഗിക്കുന്ന കൺസ്യൂമർമാരുടെ എണ്ണം 73.80 ലക്ഷമാണ്. ഇതിൽ 62.25 ലക്ഷവും 300 യൂണിറ്റാണ് ഇപ്പോൾ പ്രതിമാസം ഉപയോഗിക്കുന്നത്. പദ്ധതി നടപ്പാക്കാൻ 6000 കോടി വരെ സർക്കാർ സബ്‌സിഡി നൽകേണ്ടിവരും. വൈദ്യുതി സൗജന്യമാകുന്നതിലൂടെ ലാഭിക്കുന്ന പണം കുട്ടികളുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും ചെലവഴിക്കണമെന്നാണ് മുഖ്യമന്ത്രി മാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബ് ഇലക്‌ഷന് മുമ്പ് ആം ആദ്‌മി ദേശീയ നേതാവ് അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിലെ പൊതുകടം 3.5 ലക്ഷം കോടിയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ പഞ്ചാബിലെ പണമെല്ലാം എവിടെപ്പോയി? അഴിമതിക്കാരായ രാഷ്ട്രീയക്കാർ അതെല്ലാം പോക്കറ്റിലാക്കിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾക്ക് ഒരവസരം തന്നാൽ അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാം. വാഗ്‌ദാനം ജനം ഏറ്റെടുത്തതിന്റെ തെളിവായി ഇലക്‌ഷൻ ഫലം. ഭാവിയിൽ പഞ്ചാബിൽ ഏത് കക്ഷി അധികാരത്തിൽ വന്നാലും ഇപ്പോൾ നൽകിയിരിക്കുന്ന സൗജന്യങ്ങൾ പിൻവലിക്കാനാവില്ല. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടും നവീനമായ പല വാഗ്ദാനങ്ങളും അവർ നൽകിയിട്ടുണ്ട്. ഇതെല്ലാം അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞത്.
ഇനി കേരളത്തിലേക്കൊന്ന് നോക്കൂ, തുടർഭരണത്തിന്റെ ഒന്നാംവർഷം ആഘോഷിക്കുന്ന ഇടതു സർക്കാർ വൈദ്യുതിനിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കത്തിലാണ്. പൊതുകടത്തിന്റെ കാര്യത്തിൽ രണ്ട് സംസ്ഥാനങ്ങളും ഒരേനിലയിലാണ്. എന്നിട്ടും അവിടെ ജനസേവനത്തിന് പ്രാധാന്യം നൽകുമ്പോൾ ഇവിടെ ജനങ്ങളെ പിഴിയുന്നു. കെ.എസ്.ഇ.ബിയിലെ ഭരണാനുകൂല സംഘടനകൾ മാനേജ്‌മെന്റിനെ വരച്ചവരയിൽ നിറുത്താൻ സമരം നടത്തി സ്ഥാപനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പ്രവർത്തന ചെലവ് കുറച്ചും വൈദ്യുതി വിതരണം ശാസ്ത്രീയമാക്കിയും കറന്റ് മോഷണം തടഞ്ഞും നഷ്ടം കുറച്ച് നേട്ടം ജനങ്ങൾക്ക് നൽകാൻ പഞ്ചാബ് സർക്കാർ ശ്രമിക്കുമ്പോൾ വൈദ്യുതിനിരക്ക് കൂട്ടൽ എന്ന ഒരേയൊരു ചിന്തയാണ് ഇവിടത്തെ സർക്കാരിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |