@ കെട്ടടങ്ങാതെ എസ്.ടി.പി വിവാദം
കോഴിക്കോട്: തെറ്റായ വിവരാവകാശ രേഖ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നതായി ആരോപിച്ച് വെള്ളയിൽ കൗൺസിലർ സൗഫിയ അനീഷ് കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് അവതരണാനുമതി നിഷേധിച്ചു. വ്യക്തതകുറവ് മൂലമാണ് ശ്രദ്ധക്ഷണിക്കൽ നിഷേധിച്ചതെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു.
വ്യക്തിപരമായി അപമാനിക്കാൻ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് മുതിർന്ന കൗൺസിലറും വഴിയോര കച്ചവട യൂണിയൻ നേതാവുമായ ആളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ കൂട്ടുനിന്നതെന്ന് സൗഫിയ അനീഷ് പറഞ്ഞു.
ആവിക്കലിൽ കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരെ നിന്ന സൗഫിയ കൗൺസിൽ യോഗത്തിൽ എസ്.ടി.പിയെ അനുകൂലിച്ചതായ രേഖയാണ് വാർഡിൽ പ്രചരിപ്പിച്ചത്. എന്നാൽ ഇത് ആവിക്കലിലെ എസ്.ടി.പിയെ കുറിച്ചുള്ള അജണ്ടയായിരുന്നില്ല. മെഡിക്കൽ കോളേജിലെ പ്ലാന്റുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിനെ അന്ന് ഹാജരായ എല്ലാ കൗൺസിലർമാരും അനുകൂലിക്കുകയായിരുന്നു. എൻ.പി.സൈനുദ്ദീൻ എന്നയാൾക്കാണ് കോർപ്പറേഷനിൽ നിന്ന് വസ്തുതാ വിരുദ്ധമായ വിവരാവകാശ രേഖ ലഭിച്ചത്. യു.ഡി.എഫ് പ്രതിനിധികൾ ഒരിക്കൽ പോലും പദ്ധതിയെ അനുകൂലിച്ചിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത പറഞ്ഞു. 2019 ഒക്ടോബർ നാലിന് നടന്ന കൗൺസിൽ യോഗത്തിൽ എസ്.ടി.പിയുമായി ബന്ധപ്പെട്ട അജണ്ടയെ യു.ഡി.എഫും ബി.ജെ.പിയും എതിർക്കുകയും ചെയ്തിരുന്നു.
അതേസമയം അപാകത പരിഹരിച്ച് കോർപ്പറേഷൻ സൈനുദ്ദീന് വിശദീകരണം നൽകിയിരുന്നു. തെറ്റുപറ്റിയത് വ്യക്തമായതോടെ തിരുത്തിയെന്നും ശരിയായ രേഖ സൈനുദ്ദീന് നൽകിയെന്നും കാണിച്ച് കോർപ്പറേഷൻ സെക്രട്ടറി സൗഫിയ അനീഷിന് രേഖാമൂലം ഈ മാസം നാലിന് അറിയിപ്പ് നൽകുകയും ചെയ്തു. ക്ലറിക്കൽ മിസ്റ്റേക്കാണെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. വനിതാ കൗൺസിലറെ അപമാനിക്കാൻ വേണ്ടി തെറ്റായ രേഖ നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ കെ. മൊയ്തീൻകോയ ആവശ്യപ്പെട്ടു. അടുത്ത കൗൺസിലിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണിതെന്ന് അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |