തിരുവല്ല: അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വേനൽമഴയെ തുടർന്ന് 440 ഹെക്ടറിൽ നെൽകൃഷി നശിച്ചതായി കൃഷിവകുപ്പ് കണക്കാക്കുന്നു. വെള്ളപ്പൊക്കത്തെതുടർന്ന് കഴിഞ്ഞവർഷം കൃഷി ആരംഭിക്കാൻ വൈകിയതാണ് ഇത്രയധികം നഷ്ടമുണ്ടാകാൻ കാരണമായത്. പതിവായി നവംബറിൽ വിതയ്ക്കൽ നടക്കുന്ന പാടങ്ങളിൽ ജനുവരിയിലാണ് ഇത്തവണ നെൽകൃഷി തുടങ്ങിയത്. അപ്പർകുട്ടനാട്ടിലെ പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലുമായി ഇത്തവണ കൃഷിയിറക്കിയത് 1653 ഹെക്ടറിലാണ്. ഇതിലാണ് 440 ഹെക്ടറിൽ വെള്ളംകയറി കൃഷിനാശമുണ്ടായത്. ജില്ലയിൽ ഏറ്റവുമധികം നെൽകൃഷി ചെയ്യുന്ന പെരിങ്ങര പഞ്ചായത്തിലാണ് നാശനഷ്ടം ഏറെയും. ചാത്തങ്കരി, ഐരാമ്പള്ളിൽ, വേങ്ങൽ, പടവിനകം എ, ബി, വേങ്ങൽ ഇരുകര, പാണകരി, തെക്ക് അഞ്ചടി വേളൂർ മുണ്ടകം, വടവടി എന്നീ പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. നിരണം പഞ്ചായത്തിൽ നിരണത്തുതടം, ഇരതോട് പാടങ്ങളിലും കടപ്ര പഞ്ചായത്തിൽ ചേന്നങ്കരി, പരുത്തിക്കര, കാക്കയിൽ പാടശേഖരങ്ങളിലും നെടുമ്പ്രത്ത് പയ്യങ്കേരി, കോടങ്കേരി പാടങ്ങളിലും കുറ്റൂർ പഞ്ചായത്തിൽ കോതവിരുത്തി, ഏറ്റുകടവ്, തിരുവാമനപുരം പാടങ്ങളിലും നഗരസഭയിലെ മീന്തലവയൽ, ആമല്ലൂർ, കിഴക്കൻമുത്തൂർ പാടത്തുമാണ് കൃഷിനാശം സംഭവിച്ചതായി കൃഷിവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം അപ്പർകുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിൽ സന്ദർശനം നടത്തിയശേഷമാണ് കണക്കെടുപ്പ് നടത്തിയത്. വേനൽമഴ തുടരുന്നതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന പാടശേഖരങ്ങളിലെ കൃഷിനാശം സംബന്ധിച്ച് കർഷകരുടെ അപേക്ഷകൾ ലഭിച്ചു വരുന്നതേയുള്ളൂ. അതിനുശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാനാകൂയെന്ന് അധികൃതർ പറഞ്ഞു. അതേസമയം വെള്ളം വറ്റിയ ചില പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കുന്നുണ്ട്. വെള്ളത്തിൽ വീണുകിടക്കുന്ന നെല്ല് കൊയ്തെടുക്കാൻ മെഷീൻ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ് മിക്ക പാടങ്ങളിലും. കൃഷിനാശം ഹെക്ടറിന് 1,35,000 രൂപ വീതമാണ് കണക്കാക്കുന്നത്. ഇതുപ്രകാരം ആറുകോടിയോളം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |