കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് വീണ്ടും താങ്ങായി ഇന്ത്യ. ഇന്ധനം വാങ്ങാൻ ഇന്ത്യ 50 കോടി യു.എസ് ഡോളർ സഹായം നല്കുമെന്നറിയിച്ചതായി ശ്രീലങ്കൻ വിദേശകാര്യമന്ത്രി ജി.എൽ.പീരിസ് അറിയിച്ചു. 45 കോടി ഡോളറിന്റെ തിരിച്ചടവ് നീട്ടിവയ്ക്കാൻ ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഐ.എം.എഫ് സഹായം രാജ്യത്ത് ലഭ്യമാകാൻ ഏകദേശം 6 മാസം വേണ്ടി വരുമെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ശ്രീലങ്കയ്ക്ക് അടിയന്തര സഹായം നൽകാൻ ലോകബാങ്ക് തയാറാണെന്ന് റിപ്പോർട്ടുണ്ട്. ശ്രീലങ്കൻ ധനമന്ത്രി അലി സബ്രിയുമായി ലോകബാങ്ക് വൈസ് പ്രസിഡന്റ് ഹാർട്ട്‌വിഗ് ഷാഫെർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
അതേ സമയം, ചൊവ്വാഴ്ച ഭരണവിരുദ്ധ പ്രതിഷേധങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറി.പ്രധാന റോഡുകളിലെല്ലാം ഉപരോധങ്ങൾ നടന്നു. സംഭവത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്സയും പ്രധാനമന്ത്രി മഹിന്ദ രാജപക്സയും ഖേദം രേഖപ്പെടുത്തി. വെടിവയ്പിൽ പരിക്കേറ്റ 13 പേരിൽ 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്.രാജി സമ്മർദ്ദത്തിൽ തുടരുന്ന പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക് തിരിച്ചടിയായി മൂന്ന് എം.പിമാർ കൂടി ഭരണപക്ഷത്തിനുള്ള പിന്തുണ പിൻവലിച്ചു. 225 അംഗ പാർലമെന്റിൽ ഭരണപക്ഷത്തുള്ള 156 എം.പിമാരിൽ 39 പേർ ഈ മാസം ആദ്യം സഖ്യത്തിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. സ്വതന്ത്രരായി തുടരുന്ന ഇവർ ഇതുവരെ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
വീണ്ടും ശ്രീലങ്കൻ അഭയാർത്ഥികൾ തമിഴ്നാട് തീരത്ത്
ചെന്നൈ: മൂന്ന് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി തമിഴ്നാട്ടിലെ ധനുഷ്കോടിയിലെത്തി. തമിഴ് ഭൂരിപക്ഷ പ്രദേശമായ മട്ടക്കലപ്പിൽ നിന്ന് അമ്മയും രണ്ട് കുട്ടികളുമാണെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. ഇതോടെ ഇന്ത്യയിലെത്തിയ ശ്രീലങ്കൻ അഭയാർത്ഥികളുടെ എണ്ണം 42 ആയി. ജോലി നഷ്ടപ്പെട്ട് കടുത്ത പട്ടിണിയിലായതോടെയാണ് കുട്ടികളുമായി ബോട്ടിൽ കയറി ഇന്ത്യൻ തീരത്തെത്തിയതെന്ന് േഅമ്മ പറയുന്നു. രണ്ട് ലക്ഷം ശ്രീലങ്കൻ രൂപ സംഘടിപ്പിച്ച് അനധികൃത കടത്തുകാർക്ക് നൽകിയാണ് ഇവർ ഇന്ത്യയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |