കൊവിഡിന്റെ പിടിയിൽനിന്ന് ഏറെക്കുറെ മുക്തമായതിനാൽ തൃശൂർപൂരം നിയന്ത്രണങ്ങളില്ലാതെ കൊണ്ടാടാനൊരുങ്ങുകയാണ് . മേയ് പത്തിനാണ് തൃശൂർ പൂരം. 40 ശതമാനം ജനം കൂടുതലെത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഭരണകൂടവും ജനപ്രതിനിധികളും പൊലീസും ഉദ്യോഗസ്ഥരുമെല്ലാം കനത്ത ജാഗ്രതയിലാണ്. ആറാട്ടുപുഴ പൂരത്തിനും ശിവരാത്രി ആഘോഷങ്ങൾക്കുമെല്ലാം പ്രതീക്ഷിച്ചതിലേറെ ആളുകളെത്തി.
തൃശൂർപൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. നിയന്ത്രണങ്ങൾ കർശനമല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും ഉൾപ്പടെയുള്ള സുരക്ഷ സ്വയം ഉറപ്പാക്കണം. പൂരം നടത്തിപ്പിന് ദേവസ്വങ്ങൾ ഉന്നയിച്ച സാമ്പത്തികപ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
പത്തുലക്ഷംപേർ മൂന്ന് ദിവസങ്ങളിലായി തൃശൂർ പൂരത്തിനെത്താറുണ്ടെന്നാണ് പൊലീസ് നിഗമനം. ശിവരാത്രി ദിനത്തിൽ സ്വരാജ് റൗണ്ടിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. അതുകൊണ്ട് പൂരത്തിനുള്ള ഒരുക്കം മുൻവർഷങ്ങളേക്കാൾ ആസൂത്രിതമായിട്ടാവും പൊലീസ് നിശ്ചയിക്കുക. തിരക്കൊഴിവാക്കാനുള്ള നിയന്ത്രണവും കടുപ്പിച്ചേക്കും.
ലോഡ്ജുകളും ഹോട്ടലുകളുമെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തുകഴിഞ്ഞു. വളരെ ഉയർന്ന നിരക്കിലാണ് വൻകിട ഹോട്ടലുകളിലെല്ലാം ബുക്കിംഗ് നടന്നത്. അന്യസംസ്ഥാനക്കാരും വിദേശികളും ഇത്തവണ കൂടുതലെത്തുമെന്നും അറിയുന്നു. പൂരത്തിന് ഒരാഴ്ച മമ്പേ പൊലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടക്കും. കൂടുതൽ പൊലീസ് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കമാൻഡോകളും ബോംബ് സ്‌ക്വാഡും എത്തിയേക്കും.
ബാരിക്കേഡുകളിൽ
തട്ടി ആദ്യവിവാദം
പൂരത്തിന് വിവാദങ്ങളും കല്ലുകടികളും പതിവാണ്. എഴുന്നെളളിപ്പും വെടിക്കെട്ടുമാണ് സാധാരണ തർക്കങ്ങൾക്ക് വഴിമരുന്നിടാറുളളത്. ഈ വർഷം ബാരിക്കേഡുകളും ഫ്‌ളൈഓവറുകളും നിർമ്മിക്കാൻ ദേവസ്വങ്ങളെ ചുമതലപ്പെടുത്തിയ ജില്ലാഭരണകൂടത്തിന്റെ നടപടിയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പൊലീസുകാർക്കുള്ള ഭക്ഷണം നൽകേണ്ടത് ദേവസ്വങ്ങളാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ടുവർഷമായി പൂരം പ്രദർശനമില്ലാത്തതിനാൽ കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്ന നിലപാടിലായിരുന്നു ദേവസ്വം ഭാരവാഹികൾ. ഒടുവിൽ, ഗ്യാലറികളുടെയും ബാരിക്കേഡുകളുടെയും നിർമ്മാണം സർക്കാർ ഏറ്റെടുക്കാൻ തീരുമാനമായി. പൊലീസുകാർക്കുള്ള ഭക്ഷണം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്‌പോൺസർമാരെ കണ്ടെത്തി നിർവഹിക്കും.
കടുകിട തെറ്റില്ല
സുരക്ഷ
വൻതിരക്ക് മുന്നിൽക്കണ്ട് പൊലീസ് ഒരുക്കം നേരത്തെയാക്കിയിട്ടുണ്ട്. ഉത്തരമേഖല ഐ.ജി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും തൃശൂരിൽപൂരം നിയന്ത്രിച്ച് പരിചയമുള്ളവരേയും തൃശൂർ സ്വദേശികളേയും കൂടുതലായി നിയോഗിക്കാനുള്ള നടപടിയായിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂടും. നാലായിരം പൊലീസെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമികനിഗമനം. നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ കൂടുതൽ പാർക്കിംഗ് ഗ്രൗണ്ടുകൾ കണ്ടെത്തുന്നുണ്ട്. മൂന്ന് ദിവസം നഗരം പൊലീസിന്റെ കർശനവലയത്തിലായിരിക്കും.
പതിവുപോലെ തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും അഞ്ച് സെക്ടറുകളായി തിരിച്ച് അഞ്ച് ഡിവൈ.എസ്.പിമാർക്ക് കീഴിൽ നൂറ് വീതം പൊലീസുകാരെ നിയോഗിച്ചാണ് ഒരുക്കം. ഔട്ടർ ഏരിയയെയും സെക്ടറുകളാക്കി തിരിച്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയേക്കും. 2019 ലും പൂരം നിയന്ത്രണം ശക്തമാക്കിയിരുന്നു. സ്യൂട്ട്‌കെയ്സും ബാഗുകളുമായി ആരെയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിട്ടിരുന്നില്ല. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മേയ് ആറിന് മുൻപ് പൂർത്തീകരിക്കും.
സുരക്ഷ മുൻനിറുത്തി പെസോ ( Petroleum and Explosives Safety Organization ) നിർദ്ദേശപ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കൂ. ഘടക പൂരങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകൾ സംബന്ധിച്ച് തൃശൂർ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങൾ എന്നിവർ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാർക്ക് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം, ഭക്ഷണവിതരണം, ആവശ്യമായ സി.സി.ടി.വി സർവയലൻസ്, പൂരപ്പറമ്പിലെ അനൗൺസ്‌മെന്റ് എന്നീ ചുമതലകൾ മുൻവർഷങ്ങളിലെ പോലെ ദേവസ്വങ്ങൾ നിർവഹിക്കും.
പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പൂരത്തിന് തലേദിവസം തന്നെ ഉറപ്പാക്കാനും ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂമന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ആൾത്തിരക്ക് മുന്നിൽക്കണ്ട് പൂരത്തോടനുബന്ധിച്ചുള്ള പവലിയനിൽ കോർപറേഷൻ, ദേവസ്വങ്ങൾ പ്രതിനിധികൾക്കുള്ള ഇരിപ്പിടങ്ങൾക്കായി പവലിയന്റെ വലിപ്പം കൂട്ടും. പ്രദർശനം സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി തേക്കിൻകാട് മൈതാനത്തിന് ചുറ്റുമുള്ള ഫയർ ഹൈഡ്രന്റ് ലൈൻ 24 മണിക്കൂറും ചാർജ്ജ് ചെയ്യാനുള്ള തടസങ്ങൾ മാറ്റി അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രി,കോർപറേഷൻ, റവന്യൂ തുടങ്ങിയവ നടത്തിയ പരിശോധനയിൽ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനുളള തിരക്കിലാണ് ഉദ്യോഗസ്ഥർ.
ആൾപ്പൂരത്തിലേക്ക്
സുരേഷ് ഗോപിയും
തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവിന്റെ ആനച്ചമയപ്രദർശനം ഉദ്ഘാടനം ചെയ്യാൻ സുരേഷ് ഗോപിയുമെത്തും. മേയ് എട്ടിന് നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപി സമ്മതമറിയിച്ചത്. പാറമേക്കാവ് ക്ഷേത്രസന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു ക്ഷണം. ഭഗവതിയ്ക്ക് പട്ടും താലിയും മാലയും അദ്ദേഹം സമർപ്പിച്ചു. പൂരത്തിന്റെ ആദ്യത്തെ കുടസമർപ്പണവും സുരേഷ് ഗോപി നിർവഹിച്ചാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |