ആലപ്പുഴ: ആപത്തൊഴിഞ്ഞ് മകനും ഭാര്യയും ആശ്വാസ തീരത്തെത്തിയതിന്റെ ആഹ്ളാദം നിറയുകയാണ് ഏവൂർ പടീറ്റതിൽ വീട്ടിൽ. യെമനിലെ ഹൂതി വിമതസേനയുടെ പിടിയിൽ നിന്ന് മോചിതനായി ഹരിപ്പാട് സ്വദേശി അഖിൽ രഘു (25) എത്തുന്ന വാർത്തയാണ് മാതാപിതാക്കളായ രഘുവിനും ശുഭയ്ക്കും ലഭിച്ചത്. യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് ഒരു മാസം മുൻപാണ് അഖിലിന്റെ ഭാര്യയും കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയുമായ ജിതിന നാട്ടിലെത്തിയത്.
അഖിൽ അടക്കമുള്ള സംഘം മസ്ക്കറ്റിൽ എത്തിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം ഡൽഹി വിമാനത്താവളത്തിലെത്തുമെന്നുമാണ് എംബസി അധികൃതരിൽ നിന്ന് കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ അഖിലുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഭാര്യ ജിതിന പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 20നായിരുന്നു പത്തിയൂർ സ്വദേശി ജിതിനയുടെയും അഖിലിന്റെയും വിവാഹം. സെപ്തംബറിൽ ജിതിന യുക്രെയിനിലേക്കും അഖിൽ യു.എ.ഇ ലിവ മറൈൻ ഷിപ്പിംഗ് കമ്പനിയിലേക്കും മടങ്ങി. യുക്രെയിനിൽവച്ചാണ് ഭർത്താവിനെ ഹൂതി വിമതർ ബന്ദിയാക്കിയ വിവരം ജിതിന അറിഞ്ഞത്. ഇതിന്റെ ഭയാശങ്കകൾക്കിടെയാണ് യുക്രെയിനിൽ യുദ്ധം കൊടുമ്പിരി കൊണ്ടതും ജിതിനയടക്കമുള്ള വിദ്യാർത്ഥികൾ ദിവസങ്ങളോളം ബങ്കറുകളിൽ കഴിച്ചുകൂട്ടിയതും. അഖിലിന്റെ രക്ഷിതാക്കൾക്കൊപ്പമാണ് ജിതിന ഇപ്പോൾ. കീവ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.
പഠനപ്രവർത്തനത്തിന്റെ ഭാഗമായി നാട്ടിലെ ആശുപത്രിയിൽ പ്രാക്ടീസിന് കയറുന്നതിനുള്ള തയാറെടുപ്പുകൾക്കിടെയാണ് ഭർത്താവിന്റെ മോചനവാർത്തയുടെ സന്തോഷവും ജിതിനയെ തേടിയെത്തിയത്.
യമനിൽ ഭീകരർ ബന്ദികളാക്കിയ ദിപാഷും സുഹൃത്തുക്കളും പുറത്തിറങ്ങി
മേപ്പയ്യൂരിലെ വീട്ടിൽ ആഹ്ലാദം
കെ.പി.സജീവന്
കോഴിക്കോട്: ഭീകരർ ബന്ദിയാക്കിയ മകനെക്കുറിച്ചുള്ള വിവരങ്ങൾപോലുമറിയാതെ നാലുമാസത്തോളം നീണ്ട ഒരച്ഛന്റേയും അമ്മയുടേയും കാത്തിരിപ്പിന് വിരാമം. ഏറ്റവും അടുത്ത ദിവസം തന്നെ മകൻ ദിപാഷ് വീടണയുമെന്നത് കൊയിലാണ്ടി മേപ്പയ്യൂർ വിളയാട്ടൂർ പറമ്പിൽ കേളപ്പനും ദേവിക്കും കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. ഭീകരർ സ്വതന്ത്രരാക്കി എന്ന വിവരം ഞായറാഴ്ച പുറത്തുവന്നപ്പോൾ മുതൽ തുടങ്ങിയതാണ് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ഇന്നലെ വൈകിട്ടോടെ യമൻ എയർപോർട്ടിലെത്തിയ മകനടക്കമുള്ളവരുടെ ഫോട്ടോ കണ്ടതോടെ സന്തോഷം ഇരട്ടിയായി. ഇനി അവനെ ഒന്നു നേരിട്ടുകാണണം. നെറുകയിൽ ഒരുമ്മ നൽകണം...ദിപാഷിന്റെ അമ്മയുടെ കണ്ണു നിറയുന്നു.
യമനിൽ നിന്ന് ഒമാനിലെത്തിയശേഷം നാട്ടിലേക്ക് തിരിക്കുമെന്നാണ് ഒടുവിൽ കിട്ടിയ വിവരമെന്ന് പ്രദേശവാസിയും വാർഡ് മെമ്പറുമായ വി.പി.ബിജു കേരള കൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |