തിരുവനന്തപുരം: പൊലീസുകാരുടെ പി.എഫ്, ഇൻഷ്വറൻസ് ഉൾപ്പെടെയുള്ളവയ്ക്ക് ശമ്പളത്തിൽ നിന്ന് വിഹിതം പിടിക്കുന്നത് സ്വകാര്യ ബാങ്കിനെ ഏൽപ്പിക്കുന്ന നടപടി താത്കാലികമായി നിറുത്തിവച്ച് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിറക്കി. സേനാംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളം, അക്കൗണ്ട് ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ മുംബയ് ആസ്ഥാനമായ സ്വകാര്യ ബാങ്കിനു കൈമാറുന്നതിൽ എതിർപ്പ് ഉയർന്നതോടെയാണിത്. ഭൂരിഭാഗം പൊലീസുകാരും വിവരങ്ങൾ നൽകാൻ തയ്യാറായിരുന്നില്ല. സ്വകാര്യ ബാങ്ക് കരാർ നൽകിയ ഡൽഹിയിലെ മറ്റൊരു ഏജൻസിയിലേക്കാണ് പൊലീസുകാരുടെ വ്യക്തി വിവരങ്ങൾ പോകുന്നതെന്ന് സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് പരാതിയും നൽകിയിരുന്നു.
പ്രോവിഡന്റ് ഫണ്ട്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്‌പോർട്സ്, പൊലീസ് മെസ്, റജിമെന്റൽ, ക്ഷേമ ഫണ്ടുകൾ, കേരള പൊലീസ് അസോസിയേഷൻ – ഓഫീസേഴ്സ് അസോസിയേഷൻ ഫണ്ട്, സൊസൈറ്റി വായ്പകൾ, ചിട്ടി തുടങ്ങിയവയിലേക്കുള്ള വിഹിതം സ്വകാര്യ ബാങ്ക് വഴി പിടിക്കാനായിരുന്നു തീരുമാനം. പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയ്ക്കുള്ള ഫണ്ട് ശമ്പളത്തിൽ നിന്നു പിടിക്കുന്നതിനു ട്രഷറി അധികൃതർ തടസം ഉന്നയിച്ചതോടെയാണ് ഇവയുൾപ്പെടെ സ്വകാര്യ ബാങ്കിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |