ന്യൂഡൽഹി: യുക്രെയിനിലെ റഷ്യൻ അധിനിവേശവും കൊവിഡിന് ശേഷം ലോക സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളുമടക്കം സമകാലീന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴാമത് റെയ്സീനാ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ഡൽഹിയിൽ തുടക്കമായി.
അതിർത്തികൾ മാനിക്കാതെയുള്ള റഷ്യയുടെയും ചൈനയുടെയും നിലപാടുകൾ ലോക സമാധാനത്തിന് ഭീഷണിയാണെന്നും, സംവാദത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉരുത്തിരിയണമെന്നും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് യൂസലാ വോൺഡെർ ലെയെൻ പറഞ്ഞു. യുക്രെയിനിലെ റഷ്യൻ അധിനിവേശം ഇന്തോ-പസഫിക് മേഖലയെയും ബാധിക്കും. അതിർത്തികൾ മാനിക്കപ്പെടണം. യുക്രെയിനിന്റെ സ്വാതന്ത്ര്യമാണ് ലോകം ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ. റഷ്യ- ചൈന ധാരണകൾ അന്താരാഷ്‌ട്ര ധാരണകൾ ലംഘിക്കുന്നതാണെന്നും ലെയെൻ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവും ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സംവാദത്തിൽ 90 രാജ്യങ്ങളിൽ നിന്നുള്ള 210 പ്രമുഖർ പ്രഭാഷണം നടത്തും.സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബീൽഡ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്, 13 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |