ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് 10 സംസ്ഥാനങ്ങളിലെ ഊർജ്ജ മേഖല പ്രതിസന്ധിയിലായി. ആറ് വർഷത്തിനിടയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മദ്ധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കാശ്‌മീർ ,ഝാർഖണ്ഡ്, ബീഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി.
ഏപ്രിൽ 27 വരെ വൈദ്യുതി വിതരണം 1.88 ബില്യൺ യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ കൽക്കരി ശേഖരം 17 ശതമാനം കുറഞ്ഞു. രാജസ്ഥാനിൽ ഏഴ് മണിക്കൂർ വരെയും ജമ്മു കാശ്മീരിൽ 16 മണിക്കൂർ വരെയും അപ്രഖ്യാപിത പവർകട്ടാണ്.
ഝാർഖണ്ഡിലും സ്ഥിതി ഗുരുതരമാണ്.
താപ വൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമവും കനത്ത ചൂട് മൂലം വൈദ്യുതിയുടെ ഉപഭോഗം വർദ്ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 623 മില്യൺ യൂണിറ്റ് വൈദ്യുതി കുറഞ്ഞെന്നാണ് വിവരം. ഝാർഖണ്ഡിലടക്കം കൽക്കരി കമ്പനികൾക്ക് പണം നൽകുന്നതിലെ വീഴ്ചയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
ഡൽഹിയും പ്രതിസന്ധിയിൽ
ഡൽഹിയിൽ പല പവർ പ്ലാന്റുകളിലും ഒരു ദിവസത്തേക്കുള്ള കൽക്കരി ശേഖരമേയുള്ളുവെന്ന് ഡൽഹി ഉർജ്ജ മന്ത്രി സത്യേന്ദർ ജെയിൻ ആരോപിച്ചു. 21 ദിവസത്തെ കരുതൽ ശേഖരം വേണ്ട സ്ഥാനത്താണിത്. ഇത്തരമൊരവസ്ഥയിൽ ഡൽഹി നഗരത്തിന് പ്രവർത്തിക്കാനാകില്ല. ഉഷ്ണ തരംഗം ഏറ്റവും രൂക്ഷമായ ഡൽഹിയിൽ വൈദ്യുതി ഉപഭോഗം വളരെ വർദ്ധിച്ചു. പ്രതിസന്ധി മെട്രോ ട്രെയിനുകളെയും ആശുപത്രികളെയും ബാധിച്ചേക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഭാദ്രി, ഉഞ്ചഹാർ പവർ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.
എന്നാൽ രണ്ട് പവർ സ്റ്റേഷനുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുകയാണെന്ന് എൻ.ടി.പി.സി അധികൃതർ അറിയിച്ചു.
കൽക്കരി വേണമെന്ന് തമിഴ്നാട്
പ്രതിദിനം 72,000 മെട്രിക് ടൺ കൽക്കരി സംസ്ഥാനത്തിന് നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചു. കൽക്കരി വിതരണം ശക്തമാക്കാനായി റെയിൽവെ ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഇതിന് പുറമെ ഒരു ലക്ഷം വാഗണുകൾ കൂടി ഉൾപ്പെടുത്താൻ റെയിൽവെയ്ക്ക് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |