കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭവും കൊടുമ്പിരിക്കൊണ്ടിരിക്കെ, പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സയെ പുറത്താക്കി ഇടക്കാല സർവകക്ഷി സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഗോതബയ രാജപക്‌സ തയ്യാറാകുന്നു.
ഗോതബയ ഇന്നലെ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിന് ശേഷം മുൻ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാർട്ടി ചെയർമാനുമായ മൈത്രിപാല സിരിസേന മാദ്ധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. രാജപക്‌സ കുടുംബത്തെയൊന്നാകെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സഹോദരനെ പുറത്താക്കി അധികാരം നിലനിറുത്താനുള്ള ഗോതബയയുടെ നീക്കം.
പാർലമെന്റിൽ സ്വതന്ത്രമായി തുടരുന്ന 11 പാർട്ടികളും യോഗത്തിൽ പങ്കെടുത്തു. പുതിയ പ്രധാനമന്ത്രിയെയും ഇടക്കാല സർക്കാരിലെ മന്ത്രിമാരെയും തീരുമാനിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളടങ്ങുന്ന ദേശീയ കൗൺസിലിനെ ചുമതലപ്പെടുത്തും. പ്രസിഡന്റിനും മന്ത്രിമാർക്കും പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുക, പൊലീസ് ഐ.ജി, അറ്റോണി ജനറൽ, മന്ത്രിതല സെക്രട്ടറിമാർ എന്നിവരെ നിയമിക്കുക തുടങ്ങിയവ കൗൺസിൽ നിർവഹിക്കും.
ഇടക്കാല സർക്കാരിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകൾ പാർട്ടികൾക്ക് കൈമാറും. അവശ്യ ചുമതലകൾ നിർവഹിക്കുന്നതിന് 15 മുതൽ 20 മന്ത്രിമാർ ഉണ്ടാവുമെന്നും സിരിസേന പറഞ്ഞു.
നിഷേധിച്ച് ഉദ്യോഗസ്ഥർ
അതേസമയം, പുതിയ പ്രധാനമന്ത്രിയുടെ കീഴിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഗോതബയ സമ്മതിച്ചെന്ന സിരിസേനയുടെ പ്രസ്താവന യോഗത്തിൽ പങ്കെടുത്ത പ്രസിഡന്റിന്റെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ തള്ളിയതായി ശ്രീലങ്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. യോഗത്തിൽ തങ്ങളുടെ നിർദ്ദേശങ്ങൾ വയ്ക്കാനും പാർലമെന്റിലെ പിന്തുണയുള്ളവരുടെ എണ്ണം വ്യക്തമാക്കാനും ഗോതബയ, ശ്രീലങ്ക ഫ്രീഡം പാർട്ടിയോട് ആവശ്യപ്പെട്ടു. ഫ്രീഡം പാർട്ടിക്ക് അംഗബലമുണ്ടെങ്കിൽ ഒരു പ്രധാനമന്ത്രിയെ നിർദ്ദേശിക്കാമെന്നും നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നുമാണ് ഗോതബയ പറഞ്ഞതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഐ.എൻ.എസ് ഘാരിയൽ ലങ്കയിൽ
ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐ.എൻ.എസ് ഘാരിയൽ അവശ്യ മരുന്നുകളുമായി ഇന്നലെ കൊളംബോയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |