കാസർകോട്: കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്ന എം.ഡി.എം.എ എന്ന മാരക മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്നത് ബംഗളൂരുവിലെയും ഡൽഹിയിലെയും ചില സ്വകാര്യലാബുകളിലാണെന്ന് തിരിച്ചറിഞ്ഞു. നേരത്തെ ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായാണ് കാസർകോട്ട് കൂടുതൽ പേരും പിടിയിലായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചെങ്കള സ്വദേശി കെ.പി. ഫവാസിൽ നിന്നും പിടികൂടിയത് ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയാണ്.
മൂന്നുമാസത്തിനിടെ ജില്ലയിൽ നൂറിലേറെ പേർ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി എം.ഡി.എം.എയുമായി അറസ്റ്റിലായിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ നിന്ന് എം.ഡി.എം.എ വാങ്ങാൻ മലയാളികളടക്കം ബംഗളൂരുവിൽ തമ്പടിക്കുന്നതായാണ് വിവരം. ഇവിടെ നിന്ന് സ്വന്തം വാഹനങ്ങളിലും മറ്റുമായാണ് കടത്ത്.വിതരണത്തിന് കാസർകോട്ടും പരിസരങ്ങളിലുമായി നിരവധി ഏജന്റുമാരാണുള്ളത്. ബംഗളൂരുവിൽ ഗ്രാമിന് 1000 രൂപ മുതലാണ് എം.ഡി.എം.എ വില.കാസർകോട്ടെത്തിയാൽ ഗ്രാമിന് 3000 മുതൽ 7000 വരെ രൂപ കിട്ടും. മുമ്പ് എം.ഡി.എം.എ കൂടുതലും കടത്തിയിരുന്നത് ഗോവയിലേക്കായിരുന്നു. വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു കടത്ത്. ഗോവയിൽ ഇപ്പോൾ വിദേശ ടൂറിസ്റ്റുകൾ കുറഞ്ഞത് വിൽപ്പനക്കാർക്ക് തിരിച്ചടിയായി. ഇതോടെയാണ് കേരളത്തിലേക്ക് ഇവർ ശ്രദ്ധ പതിപ്പിച്ചത്.
മംഗളൂരുവിലെ പ്രൊഫഷണൽ കോളേജുകളിലടക്കം പഠിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ പിടിമുറുക്കിയിട്ടുണ്ട്. 20 വയസിനും 30 വയസിനും ഇടയിലുള്ളവരാണ് ഉപഭോക്താക്കളിൽ ഏറെയും. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളെക്കാൾ നൂറിരട്ടി ലഹരിയാണ് ഇതിൽ കിട്ടുന്നത്. ചെറിയ ഡോസ് നൽകിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്. ലഹരിക്ക് അടിമപ്പെട്ടവർ തന്നെ പിന്നീട് പണത്തിന് വേണ്ടി മയക്കുമരുന്ന് കച്ചവടത്തിലേർപ്പെടുന്നു.
ചതിക്കും വർണലോകം
വിവിധ വർണങ്ങളിലാണ് എം.ഡി.എം.എ വിതരണത്തിനെത്തുന്നത്. ചില്ലിന് മുകളിൽ പൊടി വിതറി അടിയിൽ തീപ്പെട്ടിയുരച്ചോ സിഗർ ലൈറ്റ് കത്തിച്ചോ ചൂടാക്കി പൊടിയിൽ നിന്ന് ഉയരുന്ന പുക ശ്വസിച്ചാണ് ലഹരി നുകരുന്നത്. 15 മണിക്കൂർ മുതൽ 22 മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടുനിൽക്കും. ഇതിൽ നിന്ന് പെട്ടെന്നുള്ള മോചനം അസാധ്യവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |