പാലക്കാട്: ചൂടിനൊപ്പം ഇടവിട്ടുള്ള വേനൽമഴ കൂടിയായതോടെ ജില്ലയിൽ പകർച്ചവ്യാധികൾ തലപൊക്കി തുടങ്ങി. കാലാവസ്ഥ വ്യതിയാനം കാരണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡെങ്കി - എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ പത്തുദിവസത്തിനിടെ ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 20 പേരാണ് ചികിത്സതേടിയത്. ഇതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ നാലുപേരാണ് ചികിത്സതേടിയത്. സംസ്ഥാനത്താകെ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഏപ്രിലിൽ സംസ്ഥാനത്ത് 147 പേർക്ക് ഡെങ്കിപ്പനും 117 പേർക്ക് എലിപ്പനിയും ബാധിച്ചു. എലിപ്പനി ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. മഴവെള്ളം കുഴികളിലും മറ്റും കെട്ടിക്കിടക്കുന്നതുമൂലം ഡെങ്കി ഉൾപ്പെടെയുള്ള കൊതുകുകൾ പെരുകുന്നതാണ് പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണം. അതിനാൽ വീടും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി.
മഴയെത്തി പനിയും കൂടി
ഏപ്രിൽ തുടക്കത്തിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും വേനൽമഴയെത്തിയതോടെ വീണ്ടും വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 250 പേരാണ് വൈറൽ പനിക്കായി ചികിത്സ തേടിയത്. കഴിഞ്ഞ പത്തുദിവസത്തിനിടെ 2584 പേരാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 52 പേർ കിടത്തി ചികിത്സയും തേടി.
ഡെങ്കി ലക്ഷണങ്ങൾ
ശക്തമായ പനിയും തലവേദനയും, പേശിവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ശക്തമായ വയറുവേദന, ഛർദ്ദി, ശ്വാസതടസം, തളർച്ച എന്നിവ രോഗം ഗുരുതരമായതിന്റെ ലക്ഷണങ്ങളാണ്.
എലിപ്പനി ലക്ഷണങ്ങൾ
കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, പേശിവേദന, പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, വിറയൽ, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാകുക എന്നവയാണ് ലക്ഷണങ്ങൾ.
വേണം ജാഗ്രത
ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യുക. പുറത്ത് പണിയെടുക്കുന്നവർ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കുക.
ജില്ലാ ആരോഗ്യവകുപ്പ്, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |