ഡൽഹി ക്യാപ്പിറ്റൽസിനെ ആറു റൺസിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ആറു റൺസിന് ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 195/3 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹി 189/7ൽ ഒതുങ്ങുകയായിരുന്നു.നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാന്റെ ബൗളിംഗും അർദ്ധ സെഞ്ച്വറികൾ നേടിയ ക്യാപ്ടൻ കെ.എൽ രാഹുലിന്റെയും (77)ദീപക് ഹൂഡയുടെയും (52) ബാറ്റിംഗുമാണ് ലക്നൗവിന് വിജയം സമ്മാനിച്ചത്.നായകൻ റിഷഭ് പന്ത് (44),അക്ഷർ പട്ടേൽ (42*), മിച്ചൽ മാർഷ് (37), റോവ്‌മാൻ പവൽ (35) എന്നിവർ പൊരുതിനോക്കിയെങ്കിലും വിജയം നേടാനായില്ല.
ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് ഡികോക്കും രാഹുലും ചേർന്ന് മികച്ച തുടക്കമിട്ടു.ഓപ്പണിംഗിൽ 4.2ഓവറിൽ 42 റൺസെടുത്താണ് സഖ്യം പിരിഞ്ഞത്. ഡികോക്കിനെ ശാർദ്ദൂൽ താക്കൂറാണ് ഒൗട്ടാക്കിയത്. തുടർന്ന് രാഹുൽ ഹൂഡയ്ക്കൊപ്പം 95 റൺസ് കൂട്ടിച്ചേർത്തു.34 പന്തുകളിൽ ആറുഫോറും ഒരു സിക്സും പായിച്ച ഹൂഡയെ 15-ാം ഓവറിൽ പുറത്താക്കിയ താക്കൂർ 19-ാം ഓവറിൽ രാഹുലിനെയും മടക്കി അയച്ചു. രാഹുൽ 51 പന്തുകളിൽ നാലുഫോറും അഞ്ചുസിക്സുമാണ് പായിച്ചത്.
മറുപടിക്കിറങ്ങിയ ഡൽഹിക്ക് പൃഥ്വി ഷായെയും (5),ഡേവിഡ് വാർണറെയും (3) തുടക്കത്തിലേ നഷ്ടമായത് തിരിച്ചടിയായി.വാർണറെ പുറത്താക്കിയ മൊഹ്സിൻ പിന്നീട് കാലുറപ്പിച്ച റിഷഭ് പന്തിനെയും പവലിനെയും പുറത്താക്കിയതാണ് കളി ലക്നൗവിന് അനുകൂലമാക്കിയത്.
ഇന്നത്തെ മത്സരം
കൊൽക്കത്ത Vs രാജസ്ഥാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |