കാസർകോട് നിന്ന് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരാൻ 14 മണിക്കൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ 550 കി.മീ ദൂരമേ ഉള്ളൂ. എന്നിട്ടും ഇത്രയും സമയമെടുക്കുന്നതെന്താണ് ? പലയിടത്തും കൊടുംവളവുകളും സിംഗിൾ പാതകളുമാണ് എന്നതുകൊണ്ടുതന്നെ..
തിരുവനന്തപുരത്തു നിന്ന് ഒരു ട്രെയിൻ 100 കി.മീ വേഗതയിൽ നോൺ സ്റ്റോപ്പ് ആയി ഓടിച്ചാൽ അഞ്ചര മണിക്കൂർകൊണ്ട് കാസർകോടെത്താം. ( സാങ്കേതികമായ ഉദാഹരണം) ഓരോ ജില്ലയിലും ഒരു സ്റ്റോപ്പ് മാത്രം അനുവദിച്ച് ഓരോ സ്റ്റേഷനിലും പത്ത് മിനിറ്റ് കിടന്നാലും ആറുമണിക്കൂർ കൊണ്ടെത്താനാവും. അതിനിടയിൽ സാധാരണ ട്രെയിനുകൾ പരമാവധി സ്റ്റോപ്പിൽ പതിവുപോലെ നിറുത്തി ഓടിക്കുകയും ചെയ്യാം.
തിരുവനന്തപുരം നിസാമുദീൻ എക്സ്പ്രസ് ഒട്ടേറെ സ്റ്റേഷനുകളിൽ കിടന്നിട്ടും ഒമ്പതുമണിക്കൂർ കൊണ്ട് എത്തുന്നുണ്ട്: പലയിടത്തും സിംഗിൾ ട്രാക്കായതാണ് സമയനഷ്ടത്തിന്റെ മറ്റൊരു കാരണം.
നിലവിലെ പാതയിലെ പ്രധാനപ്പെട്ട 16 വളവുകളാണ് ഏറ്റവും വലിയ വിലങ്ങുതടിയെന്ന് വിദഗ്ദ്ധർ പറയുന്നു. അതിലെ 70 ശതമാനം വളവുകളും കായംകുളത്തിനും തിരൂരിനും ഇടയിലാണുള്ളത്. പ്രതിവിധിയായി കായംകുളം ചെങ്ങന്നൂർ കോട്ടയം പാതയ്ക്ക് പകരം ആലപ്പുഴ തീരദേശപാത വേഗയാത്രയ്ക്ക് വേണ്ടി ഉപയോഗിക്കണം. അമ്പലപ്പുഴ മുതൽ എറണാകുളം വരെ പാത ഇരട്ടിപ്പിക്കുകയും വേണം. ഉയർച്ച താഴ്ചയും ചെങ്കൽപ്പാറകളും കുറവ് ആലപ്പുഴ റൂട്ടിലാണ് .
കൂടാതെ എറണാകുളം ഷൊർണൂർ പാതയ്ക്ക് പകരമായി ഇടപ്പള്ളി തിരൂർ / താനൂർ സമാന്തര തീരദേശപാത പുതിയതായി നിർമ്മിക്കണം. 80 ശതമാനം തീരദേശ പാതയായി നിലവിലുള്ള കേരളത്തിലെ തെക്കുവടക്കുപാതയിൽ നിന്നും ഇടപ്പള്ളി മുതൽ തിരൂർ വരെ ഈസ്റ്റ് പാതയ്ക്ക് പകരമായി പറവൂർ കൊടുങ്ങല്ലൂർ, ചാവക്കാട് വഴി 120 കിലോമീറ്റർ മാത്രം പുതിയ ഭൂതലപാത നിർമ്മിച്ചാൽ തിരുവനന്തപുരം കാസർകോട് പാത 90 ശതമാനം വെസ്റ്റ് കോസ്റ്റ് പാതയായി മാറും.
''ഗുരുവായൂർ സ്പർശിച്ച് പോകുന്നത് കൂടുതൽ നല്ലതായിരിക്കും. (ഒരിക്കൽ റൂട്ട് നിശ്ചയിച്ചതാണ്. കൂടാതെ ഗുരുവായൂർ തിരുനാവായ പാതയ്ക്ക് വേണ്ടി ഒരു ഓഫീസ് പ്രവർത്തിച്ചിരുന്നു. അത് പൂട്ടി) "" ഓരോ ജില്ലയിലും ഒരു പ്രധാന സ്റ്റേഷനിൽ മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ അതിവേഗ ട്രെയിനിന്റെ ഫലം ചെയ്യും. വലിയ ടിക്കറ്റ് നിരക്ക് ആവശ്യമില്ല.
നിലവിൽ 90ശതമാനം തീവണ്ടികളും സർവീസ് നടത്തുന്ന ഷൊർണൂർ തൃശൂർ കോട്ടയം പാത ഭാവിയിൽ ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങന്നൂരിൽ നിന്നും പന്തളം അടൂർ കൊട്ടാരക്കര വഴി തിരുവനന്തപുരത്തോ നാഗർ കോവിലിലോ എത്തിക്കാൻ കഴിയും. ഒരു ഇടനാട് പാതയായി മലയോര മേഖലയിലുള്ളവർക്കും ഉപകാരമാകും. നിർദിഷ്ട അങ്കമാലി ശബരിപാതയും ഇതിനോട് സംയോജിപ്പിക്കാവുന്നതാണ് .
കെ- റെയിൽ ഇല്ലാതെ തന്നെ കാസർകോട്ടുകാർക്ക് തിരുവനന്തപുരത്ത് പോകേണ്ട ആവശ്യം വന്നാൽ നിലവിലെ ട്രെയിനിലോ വിമാനത്തിലോ റോഡ് മാർഗമോ എത്താം. ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ആശുപത്രിയിലോ സർക്കാർ സ്ഥാപനങ്ങളിലോ പള്ളിക്കൂടത്തിലോ എത്താൻ ഇരുപതും മുപ്പതും കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട നൂറുകണക്കിന് ഗ്രാമങ്ങൾ കേരളത്തിലുണ്ട്. നദികളോ കായലുകളോ ചതുപ്പുനിലങ്ങളോ കുന്നുകളോ വേർതിരിച്ച ഗ്രാമങ്ങൾ. നിത്യയാത്ര ചെയ്യേണ്ടി വരുന്ന 80 ശതമാനം ആളുകൾ, അവരുടെ സമയത്തിന് ഒരു വിലയുമില്ലേ? അവർക്കല്ലേ വേഗം യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത്.
പതിനായിരങ്ങളെ തെരുവിലിറക്കി കുന്നുകളും മലകളും ഇടിച്ചു നിരത്തി 25 മീറ്റർ വീതിയിൽ 530 കിലോമീറ്റർ നീളത്തിൽ പഴയ കിഴക്കൻ ജർമ്മനിയും പടിഞ്ഞാറൻ ജർമ്മനിയും പോലെ മതിൽകെട്ടി കുന്നുകൾ തുരന്ന് ആകാശപാത നിർമ്മിക്കാൻ അമിതോത്സാഹം കാണിക്കുന്നതിന് പകരം നിലവിലെ ഭൂതലപാതകളിലെ അപാകതകൾ പരിഹരിച്ച് വളവുകൾ നേരെയാക്കി അനുബന്ധ പാതകൾ നിർമ്മിക്കുന്നതല്ലേ ഏറ്റവും അഭികാമ്യം".
കാസർകോടു നിന്നും ആർ.സി.സി യിൽ എത്തുന്ന രോഗികൾ വളരെ വിരളമാണ്. കാസർകോട് രോഗികൾ കുറവായതുകൊണ്ടല്ല. ദൂരവും താമസ സൗകര്യത്തിന്റെ ബുദ്ധിമുട്ടും കാരണം മെഡിക്കൽ കോളേജുകളെയാണ് പാവപ്പെട്ടവർ ആശ്രയിക്കുന്നത്. ഇന്ത്യൻ റെയിൽവേ നൽകുന്ന സൗജന്യപാസ് സംവിധാനം കെ - റെയിൽ നൽകില്ലെന്ന് 100 ശതമാനം ഉറപ്പുള്ളപ്പോൾ ആർ.സി.സി. ന്യായം പറയാതെ മികച്ച ഒരു ആശുപത്രി കാസർകോട് ജില്ലയിൽ സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കണം.
(പരിസ്ഥിതി പ്രവർത്തകനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |