തിരുവനന്തപുരം :അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി അനിൽകാന്ത് മുന്നറിയിപ്പ് നൽകി.കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈൽ ആപ്പുകൾ വഴിയുളള വായ്പ്പാ തട്ടിപ്പുകൾ വ്യാപകമായതോടെയാണിത്.
നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച പരാതികളിൽ കർശന നിയമ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണക്കാർക്ക് അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മൊബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോൺക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും.
3000 രൂപ വായ്പയായെടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200നും 2600നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസത്തെ തിരിച്ചടവ് കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. മുടങ്ങിയാലുടൻ ഉപഭോക്താവിന്റെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരിച്ചടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റ് ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും.ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ, വായ്പ എടുത്തയാൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |