തിരുവനന്തപുരം: നഗരത്തിലെ ഉറവിട മാലിന്യ സംസ്കരണത്തിനായി ഏർപ്പെടുത്തിയ കിച്ചൺ ബിൻ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ഉദ്യോഗസ്ഥർ നടത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. ഇനോക്കുലം വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് കണ്ടെത്തൽ.
വീടുകളിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ കിച്ചൺ ബിന്നുകളിൽ ശേഖരിച്ച് ഇനോക്കുലം മിശ്രിതത്തിന്റെ സഹായത്തോടെ ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ജൈവമാലിന്യങ്ങൾ അതിവേഗം വിഘടിപ്പിച്ച് ജൈവ വളമാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പ്രോസസ്ഡ് ചകിരിച്ചോർ മിശ്രിതമാണിത്. കിച്ചൺ ബിന്നുകളിലേക്ക് ആവശ്യമായ ഇനോക്കുലം വാങ്ങുന്നതിനായി 2017 - 18 മുതൽ 2020 - 21 വരെയുള്ള വർഷങ്ങളിൽ ഹെൽത്ത് ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി 8 പദ്ധതികളും ഹെൽത്ത് സൂപ്പർവൈസർ നിർവഹണ ഉദ്യോഗസ്ഥനായി 2020 - 21 വർഷത്തിൽ ഒരു പദ്ധതിയുമാണ് നടപ്പാക്കിയിട്ടുള്ളത്.
ഇനോക്കുലം തട്ടിപ്പ് ഇങ്ങനെ
ചട്ടങ്ങൾ മറികടന്ന് ഭൂരിഭാഗം ഇനോക്കുലവും ഒമേഗ എക്കോടെക്ക് പ്രോഡക്ടസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാങ്ങി. നാമമാത്രമായാണ് പൊതുമേഖലാ സ്ഥാപനമായ കയർഫെഡിൽ നിന്നും വാങ്ങിയത്.
വാങ്ങിയിട്ടുള്ള ഇനോക്കുലം നഗരസഭയുടെ ചാക്ക മെയിൻ സ്റ്റോറിൽ മാത്രമാണ് ഇറക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി മണക്കാട് ഹെൽത്ത് സർക്കിളിലും ഇവ സ്റ്റോക്ക് ചെയ്തു.
വാങ്ങിയ ഇനോക്കുലം ലോഡുകൾ പൂർണമായും നഗരസഭ സ്റ്റോറുകളിലെത്തിയിട്ടില്ല. ചാക്കയിൽ ഇറക്കുന്ന ലോഡുകൾ വീണ്ടും കയറ്റി മണക്കാട് ഇറക്കിയെന്നും ഓഡിറ്റ് പരിശോധനാ റിപ്പോർട്ടിലുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കയർഫെഡിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇനോക്കുലം ലഭ്യമാകുമെന്നിരിക്കെ 2017-18ലെ ടെൻഡർ വ്യവസ്ഥ ബാധകമാക്കി കൗൺസിൽ അംഗീകാരമോ, ടെൻഡർ നടപടികളോ സ്വീകരിക്കാതെ 2018-19 മുതൽ 2020-21 വരെ എക്കോടെക്ക് പ്രോഡക്ടസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൂടിയ നിരക്കിൽ 62667 പായ്ക്കറ്റ് ഇനോക്കുലം ഒരു പായ്ക്കറ്റിന് (97.73രൂപ) എന്ന നിരക്കിൽ വാങ്ങി. ഇത് കയർ ഫെഡിന്റെ നിരക്കിനേക്കാൾ ഒരു പായ്ക്കറ്റിന് 5 രൂപ അധികമാണ്
വിതരണത്തിൽ ഗുണഭോക്തൃ വിഹിതം പിരിക്കൽ എന്നിവ സംബന്ധിച്ച് ഒട്ടേറെ അപാകതകൾ പരിശോധനയിൽ കണ്ടെത്തി.
ഒരുവർഷം 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടക്കുന്നെന്നാണ് നിഗമനം.
കമ്പനിക്ക് പൈസ നൽകിയില്ല
കിച്ചൺബിൻ ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് ഇനിയും തുക നഗരസഭ അടയ്ക്കാനുണ്ടെന്നും അത് നൽകാതെ തടഞ്ഞ് വച്ചിരിക്കുന്നെന്നുമാണ് ആരോപണം. പണം ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തിയന്നും ആക്ഷേപമുണ്ട്. ഒമ്പത് കോടി രൂപയാണ് ഇതുവരെ നഗരസഭ പദ്ധതിക്കായി ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |