കാസർകോട്: ചെറുവത്തൂരിൽ ഷവർമയിൽ നിന്നുള്ള ഭഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേവനന്ദയുടെ മരണം പിതാവിന്റെ മരണത്തിന് തൊട്ടുപിന്നാലെ. മൂന്ന് മാസം മുമ്പാണ് ദേവനന്ദയുടെ പിതാവ് ചന്ത്രോത്ത് നാരായണൻ ആത്മഹത്യ ചെയ്യുന്നത്. പിതാവിന്റെ മരണസമയത്ത് കണ്ണൂർ കരിവള്ളൂരിലെ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വണ്ണിൽ പഠിക്കുകയായിരുന്നു ദേവനന്ദ.
എന്നാൽ പിതാവിന്റെ മരണത്തോടെ മാനസികമായി തളർന്ന് ദേവനന്ദയേയും അമ്മ പ്രസന്നയേയും ഇവരുടെ ബന്ധുക്കൾ കാസർകോട് പിലിക്കോടുള്ള ബന്ധുവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഇരുവരും ഇവിടെയാണ് താമസം. ഇവിടെനിന്നും ചെറുവത്തൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ചേർന്ന ദേവനന്ദ പഠനം തുടരുകയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ദേവനന്ദ പത്താം ക്ലാസിൽ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡും നേടിയാണ് വിജയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയൽ കൂൾ ബാറിൽ നിന്ന് കൂട്ടുകാരോടൊപ്പം ദേവനന്ദ ഷവർമ കഴിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദേവനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണമടയുകയായിരുന്നു.
അതേസമയം സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി ഐഡിയൽ ഫുഡ് പോയിന്റ് മാനേജിംഗ് പാർട്‌ണർ മുല്ലോളി അനെക്സ്ഗർ, ഷവർമ്മ തയ്യാറാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയൽ ഫുഡ് പോയിന്റിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയെ ചിക്കൻ സെൻ്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |