കോഴിക്കോട് : ആത്മനിയന്ത്രണത്തിലൂടെ 30 പുണ്യറംസാൻ ദിനങ്ങൾ പൂർത്തിയാക്കി പത്തരമാറ്റോടെ മുസ്ലിം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിൽ പ്രാർത്ഥന നടന്നു. ഇടവേളയ്ക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതോടെ പത്തരമാറ്റായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷം. പരസ്പരം ആശ്ലേഷിച്ചും ആശംസകൾ നേർന്നും സക്കാത്ത് നൽകിയുമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചത്. കഴിഞ്ഞ രണ്ടുവർഷവും വീടുകളിൽ ഒതുങ്ങിയ ആഘോഷം ഇത്തവണ നിറമുള്ളതായി.
പുത്തൻ വസ്ത്രങ്ങളും മൈലാഞ്ചിയുടെ മൊഞ്ചും കുടുംബങ്ങളുടെയും ആത്മമിത്രങ്ങളുടെയും കൂട്ടിച്ചേരലുകളും പെരുന്നാൾ ആഘോഷം വർണാഭമാക്കി. കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷം നല്ല തിരക്കായിരുന്നു. നഗരത്തിൽ നിന്നും നഗരത്തിന് പുറത്തു നിന്നും അയൽ ജില്ലകളിൽ നിന്നു പോലും നിരവിധി പേർ ബീച്ചിലേക്ക് ഒഴുകിയെത്തി. നഗരത്തിലെ മാളുകളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.
@ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം
ബീച്ചിൽ ഈദ്ഗാഹ്
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് ബീച്ചിൽ സംയുക്ത ഈദ്ഗാഹ് നടന്നു. നിരവധി വിശ്വാസികൾ പങ്കെടുത്തു. എം.ടി മനാഫ് നേതൃത്വം നൽകി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്തു. പി.കെ. അഹമ്മദ്, ഡോ. പി.സി. അൻവർ, പി.എം. മുസമ്മിൽ, പി.എം. അബ്ദുൽ കരീം, എൻ. അഹമ്മദ് കോയ, അഷ്‌റഫ് അലി എന്നിവർ നേതൃത്വം നൽകി.
മാത്തോട്ടം ഗോൾഡൻ ഹാളിൽ പി.സി ബഷീറും കല്ലായി മിനിസ്‌റ്റേഡിയത്തിൽ നജീബ് സലഫി ചെറുവാടിയും കാരപ്പറമ്പ് വലിയപാലം പരിസരത്ത് അഹമ്മദ് കുട്ടി മദനിയും പുതിയങ്ങാടി ബാങ്ക് ബസാർ ഒലീവ് കൺവെൻഷൻ സെന്ററിൽ റഷീദ് ഒളവണ്ണയും ഈദ്ഗാഹിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |