ബെർലിൻ: ജർമ്മനിയും ഇന്ത്യയും തമ്മിൽ ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം ഉറപ്പാക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 2030 ഓടെ ഇന്ത്യ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്രകൃതി സൗഹൃദ സുസ്ഥിര വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ജർമ്മനി 10 ബില്യൺ ഡോളറിന്റെ സഹായം നല്കും. ഇതു കൂടാതെ ഇന്ത്യയുടെ കാർഷിക വിപണി ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുളള ശ്രമങ്ങളെ ശക്തമായി പിന്തുണയ്ക്കുമെന്നും ജർമ്മനി അറിയിച്ചിട്ടുണ്ട്.
ഉഭയകക്ഷി സഹകരണത്തിന്റെ 70ാം വർഷത്തിൽ വ്യാപാരം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും മോദി - ഷോൾസ് കൂടിക്കാഴ്ചയിൽ തീരുമാനമായി.
ഇന്ത്യയിലെ ചെറുകിട കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ 'കാർഷികശാസ്ത്രവും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനവും' എന്ന വിഷയത്തിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും.
ഇതു കൂടാതെ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സമഗ്ര കുടിയേറ്റ, മൊബിലിറ്റി പങ്കാളിത്ത കരാർ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഞ്ചാരം സുഗമമാക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. അതേസമയം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് അഭിനന്ദിച്ചു.
യുദ്ധത്തിൽ ആരും വിജയിക്കില്ല, ഇന്ത്യ സമാധാനത്തിനൊപ്പം: മോദി
യുക്രെയിൻ - റഷ്യ യുദ്ധത്തിൽ ഒരു രാജ്യത്തിനും വിജയിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ ആരും ജേതാക്കളാകുന്നില്ല. ആഗോള സമാധാനത്തിന് തന്നെ യുദ്ധം വെല്ലുവിളിയാണ്. ഇന്ത്യ സമാധാനത്തിനൊപ്പമാണ്. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും മോദി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടാണ് വിഷയത്തിൽ തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ചതെന്ന് മോദി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |