പത്തനംതിട്ട : അബാൻ മേൽപ്പാല നിർമ്മാണത്തിന് സ്ഥലം സർവേ നടത്തി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം സി.പി.ഐ തടഞ്ഞു. തൊട്ടടുത്ത വയലിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് അതിരുകല്ലിടാനെത്തിയതെന്ന് സി.പി.ഐ പ്രവർത്തകർ പറഞ്ഞു. മണ്ഡലം സെക്രട്ടറി അബ്ദൾ ഷുക്കൂർ, ലോക്കൽ സെക്രട്ടറി ഹരിദാസ്, അസിസ്റ്റന്റ് സെക്രട്ടറി സി.സി.ഗോപാലകൃഷ്ണൻ, നഗരസഭ കൗൺസിലർ സുമേഷ് ബാബു, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലിടൽ തടഞ്ഞത്.
റോഡരികിലെ കടകളുടെ പകുതി ഭാഗം നഷ്ടമാകുന്ന തരത്തിലാണ് കല്ല് സ്ഥാപിക്കാൻ തുടങ്ങിയത്. പുതിയ ബസ് സ്റ്റാൻഡിന്റെ വടക്ക് വശത്തുള്ള മൊബൈൽ കടയുടെ പകുതിഭാഗം നഷ്ടമാകുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കല്ലിടാനുള്ള ശ്രമങ്ങൾ നടന്നത്. കടയുടമ ബഹളം വയ്ക്കുകയും സി.പി.ഐ പ്രവർത്തകർ സംഘടിച്ചെത്തി തടയുകയുമായിരുന്നു. ഇതോടെ കല്ലിടാനുള്ള നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങി. റോഡിൽ നിന്ന് നാലര മീറ്റർ ഉള്ളിലേക്ക് കയറിയാണ് മഞ്ഞ ലൈൻ വരച്ച് അടയാളപ്പെടുത്താൻ ശ്രമിച്ചത്. കടയുടെ മുകൾ നിലയിൽ താമസക്കാരുണ്ട്. ഇതേ രീതിയിൽ അളന്നാൽ പുതിയ ബസ് സ്റ്റാന്റിന്റെ മുൻവശത്തും കടകളും ഇറക്കുകളും പൊളിക്കേണ്ടി വരുമെന്ന് വ്യാപാരികൾ പറഞ്ഞു.
കല്ലിടാൻ ജില്ലാ കളക്ടറുടെ ഉത്തരവുണ്ടെന്നാണ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരോട് പറഞ്ഞത്. ഉത്തരവ് കാണിക്കാൻ പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ തയ്യാറായില്ല. സ്വകാര്യ വസ്തുവിൽ ഉടമകളെ അറിയിക്കാതെയാണ് കല്ലിട്ടതെന്ന് നേതാക്കൾ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് മേൽപ്പാല നിർമ്മാണത്തിനായി പൈലിംഗ് ജോലികൾ ആരംഭിച്ചത്. 92 സ്ഥലത്താണ് പൈലിംഗ് നടത്തുന്നത്.
വ്യാപാരികൾക്ക് പ്രതിഷേധം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |