കാസർകോട്:ഷവർമ്മ കഴിച്ചതിനെ തുടർന്ന് ശരീരത്തിൽ വിഷാംശം കലർന്ന് മരണമടഞ്ഞ കരിവെള്ളൂർ എ. വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകും. പ്രാഥമിക വിലയിരുത്തലിൽ കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ വിദഗ്ധ പരിശോധന ഫലങ്ങൾ വരുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടിലാണ്.
പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ മൈക്രോ ബയോ ടെസ്റ്റിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് ലാബിലേക്കും കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്കും അയച്ചിട്ടുണ്ട്. ഇവയുടെ റിപ്പോർട്ട് കിട്ടി കഴിഞ്ഞാൽ മാത്രമേ അന്തിമ റിപ്പോർട്ട് കിട്ടുകയുള്ളൂ. ഇതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നിന്നുള്ള പരിശോധന ഫലമാണ് ആദ്യം കിട്ടുകയെന്ന് കരുതുന്നു. കുറെയേറെ കുട്ടികളിൽ ഉണ്ടായ ഭക്ഷ്യവിഷ ബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ മരിച്ച വിദ്യാർത്ഥിയുടെ കാര്യത്തിൽ ഷിഗെല്ല ആണോ അതല്ല മറ്റേതെങ്കിലും സാഹചര്യമാണോ എന്നത് വെളിവാകണമെങ്കിൽ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഞായറാഴ്ച മരിച്ച ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജനെ അന്വേഷണ ഉദ്യോഗസ്ഥനായ ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ ഇന്നലെ മെഡിക്കൽ കോളേജിൽ ചെന്ന് നേരിൽ കണ്ടിരുന്നു. പൊലീസ് സർജൻ നൽകിയ പ്രാഥമിക മൊഴിയിൽ ഭക്ഷണത്തിൽ വിഷാംശം കലർന്നതാണ് മരണ കാരണമെന്ന പ്രാഥമിക വിവരം മാത്രമാണ് നൽകിയത്.
ചെറുവത്തൂർ സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. ഇന്നലെ വിഷം കലർന്ന ഷവർമ്മ വില്പന നടത്തിയ ബേക്കറിയിൽ പൊലീസ് സംഘം വീണ്ടും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അതിനിടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ടൗണിലെ കടകളിലും ഭക്ഷണ സാധനങ്ങൾ വില്പന നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. നാളുകൾക്ക് മുമ്പേ അടച്ചുപൂട്ടിയിരുന്ന ഹോട്ടലിൽ സംഘം പരിശോധനക്ക് എത്തിയത് വിമർശനത്തിനും കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |