ലണ്ടൻ : വിമാനം പറത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തവർ പൈലറ്റായി യാത്രക്കാരുടെ ജീവൻ പന്താടുന്നത് സിനിമകളിലെങ്കിലും കണ്ടിരിക്കും. ഇത് യഥാർത്ഥത്തിൽ സംഭവിക്കാൻ സാദ്ധ്യത തീരെ കുറവാണ്. കാരണം സുരക്ഷയ്ക്കായി വളരെയധികം പ്രോട്ടോക്കോൾ പാലിക്കുന്ന ഗതാഗത മേഖലയാണ് വ്യോമഗതാഗതമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഈ വിശ്വാസത്തിന് ഇപ്പോൾ കോട്ടം വന്നിരിക്കുകയാണ്. യു കെയിൽ നിന്നും പറന്നുയർന്ന വിർജിൻ അറ്റ്‌ലാന്റിക് വിമാനം പറന്നിടത്തേയ്ക്ക് തിരിച്ചിറക്കേണ്ടിവന്നത് പൈലറ്റിന് വേണ്ട യോഗ്യത ഇല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും ന്യൂയോർക്കിലേക്ക് പറന്ന വിമാനമാണ് നാൽപ്പത് മിനിട്ട് യാത്രയ്ക്ക് ശേഷം തിരികെ വിളിക്കേണ്ടി വന്നത്.
വിമാനത്തിൽ ഡ്യൂട്ടിക്കായി നിയോഗിച്ച പൈലറ്റുമാരുടെ ജോടിയിലുണ്ടായ പിഴവാണ് വിമാനം തിരികെ വിളിക്കാൻ കാരണമായത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരും ലൈസൻസും വിമാനം പ്രവർത്തിപ്പിക്കാനുള്ള യോഗ്യതയും ഉള്ളവരായിരുന്നു. എന്നാൽ ഇവരിൽ ഒരാളും ക്യാപ്ടൻ റാങ്കിലേക്കുള്ള യോഗ്യത നേടിയിരുന്നില്ല. പൈലറ്റുമാർ അതിനായുള്ള പരിശീലനത്തിലായിരുന്നു. പൈലറ്റുമാരുടെ ഡ്യൂട്ടി ഇട്ടതിലുള്ള പിഴവാണ് സർവീസിനെ ബാധിച്ചത്. യോഗ്യതയുള്ള പൈലറ്റുമാരുമായി വീണ്ടും യാത്ര പുറപ്പെട്ട വിമാനം സാധാരണ എത്തേണ്ട സമയത്തിലും രണ്ട് മണിക്കൂർ 40 മിനിട്ട് വൈകിയാണ് ന്യൂയോർക്കിൽ എത്തിയത്. രോഷാകുലരായ യാത്രക്കാരോട് വിമാനത്തിലെ ജീവനക്കാർ ക്ഷമാപണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |