ജനം വലഞ്ഞു
കോഴിക്കോട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. പ്രതിപക്ഷ സംഘടനകളും ഒരു വിഭാഗം ഇടത് അനുകൂല തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതിനാൽ ജില്ലയിൽ പണിമുടക്ക് പൂർണമായിരുന്നു. കോഴിക്കോട് ജില്ലയിൽ സർവീസ് നടത്തേണ്ട 196 ബസുകളിൽ ആകെ ഓടിയത് നാലെണ്ണം മാത്രം. കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ 33 ശതമാനത്തോളം വരുന്ന സി.ഐ.ടി.യു തൊഴിലാളികൾ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സമരത്തിൽ പങ്കെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. 500ലധികം ഇടത് അനുകൂല സംഘടനാ ജീവനക്കാർ എത്തിയിരുന്നെങ്കിൽ 50ലധികം സർവീസ് നടത്താമായിരുന്നു.
കോഴിക്കോട് ഡിപ്പോയിൽ നിന്ന് 67 സർവീസുകൾ നടത്തേണ്ടിടത്ത് രണ്ട് ബംഗളൂരു സർവീസും ഒരു അങ്കമാലി സർവീസും ഒരു എറണാകുളം സർവീസും മാത്രമാണ് നടത്തിയത്. തൊട്ടിൽപാലം ഡിപ്പോയിൽ നിന്ന് നടത്തേണ്ട 35 സർവീസും വടകരയിൽ നിന്ന് നടത്തേണ്ട 22 സർവീസും താമരശേരിയിൽ നിന്ന് പോകേണ്ട 42 സർവീസും തിരുവമ്പാടിയിൽ നിന്ന് പോകേണ്ട 26 സർവീസും ഓടിയില്ല. താമരശേരിയിൽ നിന്ന് നേരത്തെ നിശ്ചയിച്ച മൂന്നാർ സ്പെഷ്യൽ സർവീസ് മാത്രമാണ് നടത്തിയത്. നഗരത്തിൽ ഉച്ചയ്ക്ക് ശേഷം വിവിധ പരിപാടികൾ ഉണ്ടായിരുന്നതിനാൽ സ്വകാര്യ ബസുകൾ പലതും സർവീസ് നിർത്തിയത് യാത്രക്കാരെ വലച്ചു. വയനാട്ടിലേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടി. ശമ്പള വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു പണിമുടക്ക്. ബി.എം.എസ്, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകളാണ് സമരരംഗത്തുള്ളത്. പണിമുടക്കിയ തൊഴിലാളികൾ ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ നടത്തിയ പൊതുയോഗത്തിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി ടി.കെ.നൗഷാദ്, ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഷൈജു, ടി.അനൂപ്, പി.ജിതേഷ് കുമാർ, എം.കെ.പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |