കോഴിക്കോട്: കോരപ്പുഴ പാലത്തിൽ സ്ഥാപിച്ച പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസം ഒന്നായിട്ടും അനക്കമില്ലാതെ വാട്ടർ അതോറിറ്റി. പാലത്തിന്റെ കിഴക്കു ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിൽ കാൽനടയാത്ര ദുസ്സഹമായിരിക്കുകയാണ്. പാലത്തിലെ ഫില്ലറിൽ സ്ഥാപിച്ച പൈപ്പാണ് പൊട്ടിയത്. രാത്രി സമയത്ത് വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതോടെ റോഡിലെ വെള്ളക്കെട്ടും കൂടും.വാട്ടർ അതോറിറ്റി അധികൃതർ ഒരാഴ്ച മുമ്പ് പരിശോധിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാലത്തിന്റെ ഫില്ലറിൽ സ്ഥാപിച്ച പൈപ്പായതിനാൽ പാലത്തിന് ബലക്ഷയം വരുമോയെന്ന ആശങ്കയുമുണ്ട്. പാലം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും പാലത്തിന് ഇരുവശത്തുമുള്ള റോഡിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തതല്ലാതെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. പുഴ മത്സ്യം കൂടുതൽ കിട്ടുന്ന പ്രദേശമായതിനാൽ മത്സ്യം പിടിക്കാനും വാങ്ങാനുമായി നിരവധി പേരാണ് ഇതുവഴി ദിവസവും സഞ്ചരിക്കുന്നത്. അഴിമുഖം ഭാഗത്തേക്കുള്ള ആളുകളും ഉപയോഗിക്കുന്നത് ഈ റോഡ് തന്നെ.
ഇരുചക്രവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. സമീപത്തെ മില്ലിലേയ്ക്ക് മരം ഇറക്കാനെത്തുന്ന ലോറികളും ഏന്തിവലിഞ്ഞാണ് പോകുന്നത്. ചെളി കൂടിയാൽ ആഴ്ന്നു പോകാനും സാദ്ധ്യത ഏറെയാണ്.
@ പാലത്തിന്റെ ഫില്ലറിൽ ആയതിനാൽ പൈപ്പ് നന്നാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഉടൻ തന്നെ നന്നാക്കാൻ എത്തുമെന്നുമാണ് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചത്.
മനോഹരൻ മങ്ങാറിയിൽ, വാർഡ് കൗൺസിലർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |