തൃശൂർ: പൂരാഘോഷത്തിനായി കൊണ്ടുവന്ന ആറ് കിലോ ഹാഷിഷ് ഓയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തൃശൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സും ചേർന്ന് പിടികൂടി. എറണാകുളം സ്വദേശികളായ സേവ്യർ ജെറിഷ്, അഖിൽ ആന്റണി എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഓയലിന്റെ വൻ ഡിമാൻഡ് മനസിലാക്കിയാണ് പ്രതികൾ വിശാഖപട്ടണത്ത് നിന്നും ഓയിൽ പാഴ്‌സലാക്കി ട്രാവൽ ബാഗിൽ ട്രെയിൻ മാർഗ്ഗം കൊണ്ടുവന്നത്. വിശാഖപട്ടണത്തേക്ക് ന്യൂ ജനറേഷൻ ബൈക്കിൽ പോയ പ്രതികൾ വാഹന പരിശോധന ശക്തമാക്കിയതറിഞ്ഞ് ബൈക്ക് ട്രെയിനിൽ പാഴ്‌സൽ അയച്ച ശേഷം മറ്റൊരു ട്രെയിനിൽ തൃശൂരിലെത്തുകയായിരുന്നു.
തൃശൂരിലെ വിതരണക്കാരെ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കുമ്പോഴായിരുന്നു അറസ്റ്റ്. മുൻപും നാർകോട്ടിക് കേസുകളിൽ പ്രതികളാണ് ഇരുവരും. വിശാഖപട്ടണത്തെ മൊത്ത കച്ചവടക്കാർക്ക് പണം ഓൺ ലൈനായി നൽകിയ ശേഷം കേരളത്തിൽ നിന്നും പുറപ്പെടുകയാണ് ഇവരുടെ രീതി.
വിവരം ചോർന്ന് പോകാതിരിക്കാനാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വലിയൊരു ലോബി ഇവർക്ക് പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയ പാർട്ടിയിൽ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫ്.കെ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.യു.ഹരീഷ്, പ്രിവന്റീവ് ഓഫിസർമാരായ ടി.ആർ.സുനിൽ കുമാർ, കെ.വി.രാജേഷ്, എൻ.യു.ശിവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി.വിശാൽ, എ.ജോസഫ്, ബിപിൻ ചാക്കോ, ഡ്രൈവർ ശ്രീജിത്ത്, ആർ.പി.എഫ് ഇൻസ്‌പെക്ടർമാരായ ടി.ആർ.അനീഷ്, ഡെറിൻ ടി.റോയ്, എ.എസ്.ഐ ഫിലിപ്പ് ജോൺ, എച്ച്.സി വി.എ.ജോർജ്ജ്, എസ്.വി.ജോസ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |