ന്യൂഡൽഹി :ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്‌മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. താജ്‌മഹലിലെ 20 മുറികൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിൽ ഹർജി നൽകിയിരിക്കുന്നത്.
അയോദ്ധ്യ ജില്ലയിലെ ബി.ജെ.പി മീഡിയ ഇൻചാർജ് ഡോ. രജനീഷാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്, ഈ മുറികൾ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
താജ്‌മഹലിലെ 20 ഓളം മുറികൾ പൂട്ടിയിട്ടിരിക്കുകയാണ്, ഇവിടെ ആർക്കും പ്രവേശിക്കാൻ അനുവാദമില്ല. ഈ മുറികളിൽ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകൾ അറിയാൻ ഈ മുറികൾ തുറക്കാൻ എ.എസ്.ഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ മുറികൾ തുറന്ന് എല്ലാ വിവാദങ്ങൾക്കും വിരാമമിടണമെന്നും രജനീഷ് പറയുന്നു.
2015ൽ ആറ് അഭിഭാഷകർ താജ്മഹൽ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു.. 2017ൽ ബി.ജെ.പി നേതാവ് വിനയ് കത്യാർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹൽ സന്ദർശിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. 2019 ജനുവരിയിൽ ബി.ജെ.പി നേതാവ് അനന്ത് കുമാർ ഹെഗ്‌ഡെയും താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ അല്ലെന്നും ജയസിംഹ രാജാവിൽ നിന്ന് വാങ്ങിയതാണെന്നും അവകാശപ്പെട്ടു.
അതേസമയം ഇത്തരം അവകാശവാദങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.
താജ്‌മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഒരു ശവകുടീരമായാണ് നിർമ്മിച്ചത്, തന്റെ പത്നി മുംതാസ് മഹലിന്റെ ഒരു ശവകുടീരവും ആരാധനാലയവുമാക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം നിർമ്മിച്ചതെന്നും എ.എസ്.ഐ കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |