തൃശൂർ: പൂരാസ്വാദകയായി ചമയപ്രദർശനം കാണാൻ കളക്ടറെത്തി. ഭാരിച്ച ചുമതലകൾക്കിടെ കളക്ടർ ഹരിത വി. കുമാർ ഇന്നലെയാണ് ചമയപ്രദർശനം ആസ്വദിക്കാൻ തിരുവമ്പാടിയിലും പാറമേക്കാവിലും എത്തിയത്. ആനകളുടെ ആടയാഭരണങ്ങളും പട്ടുകുടകളും കോലവും നെറ്റിപ്പട്ടവും വെഞ്ചാമരങ്ങളും ആലവട്ടം, സ്‌പെഷ്യൽ കുടകളും ഏറെനേരം നോക്കിനിന്ന കളക്ടർ തന്റെ അടുത്തെത്തിയവരോട് കുശലം പറഞ്ഞും കുട്ടികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുമാണ് മടങ്ങിയത്.
സബ് കളക്ടറായിരിക്കെ പൂരം കണ്ട അനുഭവങ്ങളും കളക്ടർ പങ്കുവച്ചു. അന്ന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന്റെ മേൽനോട്ടമായിരുന്നു തനിക്കെന്ന് പറഞ്ഞ കളക്ടർ അന്ന് അസ്വദിക്കാനായില്ലെന്നും വ്യക്തമാക്കി.
പൂരത്തിന്റെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടുകൊല്ലത്തിന് ശേഷമുള്ള പൂരമാണിത്. അതിനാൽ ഇത്തവണ കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നു. ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. കലാകാരി കൂടിയായ കളക്ടർ തൃശൂരിൽ പാട്ടുപാടിയും തിരുവാതിരക്കളിക്ക് ചുവടു വച്ചും സാംസ്‌കാരിക നഗരിയുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |