കോഴിക്കോട്: നടനും നാടകരചയിതാവും സംവിധായകനും സാംസ്‌കാരിക, രാഷ്ടീയ പ്രവർത്തകനുമായ മാധവൻ കുന്നത്തറ (84) അന്തരിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. പരേതരായ കൃഷ്ണൻ നായരുടെയും മാളു അമ്മയുടെയും മകനാണ്. മൃതദേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
ആറര പതിറ്റാണ്ടോളം നാടകരംഗത്ത് സജീവമായിരുന്നു. 1947ൽ ആദ്യമായി അരങ്ങിലെത്തി. തുടക്കകാലത്ത് സ്ത്രീ വേഷങ്ങളായിരുന്നു കൂടുതലും അവതരിപ്പിച്ചത്. 1959ൽ 'സംസാരിക്കുന്ന പരസ്യങ്ങൾ' എന്ന നാടകം എഴുതി അവതരിപ്പിച്ചു. സി.പി.എം കക്കോടി ഏരിയാ കമ്മറ്റി അംഗം, കാക്കൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഉറൂബ്, പി.ഭാസ്‌കരൻ, തിക്കോടിയൻ തുടങ്ങിയവരുടെ ശിക്ഷണത്തിൽ ലൈവ് റേഡിയോ നാടകങ്ങളിൽ പങ്കെടുത്ത് ആകാശവാണിയിൽ സജീവമായി. റിക്ഷാക്കാരൻ, കെടാവിളക്ക്, കറങ്ങുന്ന ദുനിയാവ്, പോർച്ചട്ട, ഹലാക്കിന്റെ അവിലും കഞ്ഞീം എന്നിവ എഴുതി സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് കലിംഗ തിയേറ്റേഴ്‌സിലൂടെ കെ.ടി. മുഹമ്മദിന്റെ നാടകങ്ങളിൽ അഭിനയിച്ചു. മാസ് കോഴിക്കോട് എന്ന പേരിൽ സ്വന്തം നാടക സമിതി നടത്തി. 2018ൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: നാടകനടി രത്നമ്മ മാധവൻ. മക്കൾ: ലെനിൻ, റോമി, റിമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |