SignIn
Kerala Kaumudi Online
Friday, 26 April 2024 11.00 PM IST

സ്കൂളിന് നേരെ റഷ്യൻ വ്യോമാക്രമണം, 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ukraine

കീവ് : കിഴക്കൻ യുക്രെയിനിലെ ലുഹാൻസ്കിൽ ബിലോഹൊറിവ്ക ഗ്രാമത്തിൽ സിവിലിയൻമാർ അഭയം തേടിയിരുന്ന സ്കൂളിന് നേരെ നടന്ന റഷ്യൻ വ്യോമാക്രമണത്തിൽ 60 ഓളം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 90 പേർ സ്കൂളിലുണ്ടായിരുന്നെന്നും 27 പേരെ രക്ഷപ്പെടുത്തിയെന്നും ലുഹാൻസ് റീജണൽ ഗവർണർ സെർജി ഗെയ്‌ഡ പറഞ്ഞു. സ്കൂളിലുണ്ടായിരുന്ന 60 ഓളം പേർ മരിച്ചിട്ടുണ്ടാകാനാണ് സാദ്ധ്യതയെന്ന് അദ്ദേഹം പ്രതികരിച്ചു. അതേ സമയം,​ രണ്ട് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ആക്രമണത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചതിരിഞ്ഞ് റഷ്യൻ വിമാനങ്ങൾ സ്കൂളിലേക്ക് ബോംബ് വർഷിക്കുകയായിരുന്നുവെന്നാണ് വിവരം.

പൂർണമായും തകർന്ന സ്കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ തിരച്ചിൽ തുടരുകയാണ്. അതേ സമയം, മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് 300 സിവിലിയൻമാരെയും ഒഴിപ്പിച്ചെന്ന് യുക്രെയിൻ അറിയിച്ചു. പ്ലാന്റിന് നേരെ ഇന്നലെയും റഷ്യൻ ആക്രമണമുണ്ടായി. റഷ്യയ്‌ക്കെതിരെ മരണം വരെ പോരാടുമെന്ന് ഇവിടെ തുടരുന്ന യുക്രെയിൻ സൈനികർ ആവർത്തിച്ചു.

ലുഹാൻസ്കിലെ സെവെറോഡെണെസ്ക് പട്ടണം റഷ്യൻ സേന വളഞ്ഞെന്നാണ് റിപ്പോർട്ട്. ഏകദേശം 15,000 സാധാരണക്കാർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. കരിങ്കടലിൽ സ്നേക്ക് ഐലൻഡിന് സമീപം റഷ്യയുടെ സെർന ക്ലാസിലെ യുദ്ധക്കപ്പൽ ഡ്രോൺ ആക്രമണത്തിൽ തകർത്തെന്ന യുക്രെയിന്റെ അവകാശവാദത്തോട് പ്രതികരിക്കാൻ ക്രെംലിൻ തയാറായിട്ടില്ല. ഒഡേസയിൽ യുക്രെയിൻ യുദ്ധക്കപ്പലും രണ്ട് വിമാനങ്ങളും തകർത്തെന്ന് റഷ്യ അവകാശപ്പെട്ടു.

 ജിൽ ബൈഡനും ട്രൂഡോയും യുക്രെയിനിൽ

യു.എസ് പ്രഥമ വനിത ജിൽ ബൈഡൻ ഇന്നലെ പടിഞ്ഞാറൻ യുക്രെയിനിലെ അസോറോഡിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. യുക്രെയിൻ പ്രഥമ വനിത ഒലേന സെലെൻസ്കിയുമായി ജിൽ കൂടിക്കാഴ്ച നടത്തി. സ്ലോവാക്യ, റൊമേനിയ രാജ്യങ്ങളിലെ യുക്രെയിൻ അഭയാർത്ഥികളെ സന്ദർശിച്ച ശേഷമാണ് ജിൽ യുക്രെയിനിലെത്തിയത്. ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെ പ്ലെൻകോവികും യുക്രെയിൻ സന്ദർശിച്ചു.


മരിയുപോൾ സന്ദർശിച്ചതായി റഷ്യൻ ഉപപ്രധാനമന്ത്രി മാരറ്റ് ഖഷ്നല്ലിൻ അറിയിച്ചു. അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിനിൽ സന്ദർശനം നടത്തുന്ന ഏറ്റവും ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥനാണിദ്ദേഹം.

അതേ സമയം, കീവിന് സമീപമുള്ള ഇർപിൻ നഗരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്നലെ സന്ദർശനം നടത്തി. നേരത്തെ ഈ പ്രദേശം റഷ്യൻ സേനയുടെ നിയന്ത്രണത്തിലായിരുന്നു. യുക്രെയിൻ സന്ദർശന വിവരം ട്രൂഡോ മുൻകൂട്ടി വെളിപ്പെടുത്തിയിരുന്നില്ല. ട്രൂഡോയുടെ സന്ദർശന ചിത്രങ്ങൾ ഇർപിൻ മേയർ പുറത്തുവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.