ബംഗളൂരു: ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് കർണാടകയിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഉത്തരവ് ഘട്ടംഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് നടപ്പിൽ വരുത്തുകയെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയ്ക്കും യുപിയ്ക്കും പിന്നാലെ ഉച്ചഭാഷിണി വിവാദം കർണാടകയിലും കനക്കുകയാണ്. ബാങ്ക് വിളിക്കെതിരെ ഇന്നലെ ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസ ആലപിച്ച് രംഗത്തെത്തിയ ഒരു സംഘം ശ്രീ രാം സേന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കനുകൂലമായ തരത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.
പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. കൂടാതെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾക്കനുസരിച്ച് കേന്ദ്ര സർക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. മാത്രമല്ല 2002 ൽ അന്നത്തെ സംസ്ഥാന സർക്കാരും ഇത് സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഇത് സൗഹാർദപരമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബൊമ്മൈ ഉറപ്പ് നൽകി.
ഉത്തരവ് നടപ്പാക്കാനുള്ള ചുമതല അതത് പ്രദേശങ്ങളിലെ ഡി വൈ എസ് പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും. വർഷം മുഴുവനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നുണ്ടോ, ഇതിന്റെ അനുമതി തുടങ്ങിയ വിശദാംശങ്ങൾ ഉത്തരവിൽ വ്യക്തമാക്കും. ഇത് നടപ്പാക്കുന്നതിന് ഉചിതമായ മാർഗനിർദേശങ്ങളും പുറപ്പെടുവിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇന്നലത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമാധാനും മതസൗഹാർദവും നിലനിർത്തണമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള നവ നിർമാൺ സേനയാണ് ഉച്ചഭാഷിണി നിരോധനം സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയത്. ഇതിനൊപ്പം ഉത്തർപ്രദേശിലെ ആരാധനാലയങ്ങളിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി യോഗി ഉത്തരവിട്ടതും പ്രശ്നത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. കർണാടകയിലും ഇപ്പോൾ സമാന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ശ്രീ രാം സേന നേതാവ് പ്രമോദ് മുത്തലിക്കാണ് ഇവിടെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |