ന്യൂഡൽഹി: നിയമം പുന:പരിശോധിക്കുന്നതുവരെ രാജ്യദ്രോഹകുറ്റം ചുമത്തിയുളള കേസ് നടപടികൾ നിർത്തിവയ്‌ക്കാൻ തയ്യാറാണോയെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്ന് സുപ്രീംകോടതി. നാളെയാണ് ഇക്കാര്യത്തിൽ സർക്കാർ കോടതിയെ വിവരം അറിയിക്കേണ്ടത്. ബുധനാഴ്‌ച രാവിലെ ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് അറിയിക്കും. പുന:പരിശോധനയിൽ തീരുമാനമാകും വരെ രാജ്യദ്രോഹകുറ്റം മരവിപ്പിച്ചുകൂടേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ചീഫ് ജസ്‌റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കവെ ഇക്കാര്യം ചോദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി.
രാജ്യദ്രോഹ നിയമത്തിലെ 124 എ വകുപ്പിലെ ചില വ്യവസ്ഥകൾ പുന:പരിശോധിക്കുമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഇത് എത്രനാൾക്കകം പൂർത്തിയാകുമെന്നതിന് കൃത്യമായ മറുപടി കേന്ദ്രം നൽകിയില്ല. ഇതോടെയാണ് നിയമം പുന:പരിശോധിക്കും വരെ 124 എ ഇല്ലാതാക്കിക്കൂടെയെന്ന് കോടതി ചോദിച്ചത്. വിവിധ സംസ്ഥാന സർക്കാരുകളോട് നിയമം പുന:പരിശോധിക്കുന്നത് വരെ 124 എ പ്രകാരം കേസിന്റെ നടത്തിപ്പിനുളള മാർഗരേഖ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലേയെന്നും കോടതി ആരാഞ്ഞു.
രാജ്യദ്രോഹ നിയമത്തിന്റെ തെറ്റായ ഉപയോഗത്തെക്കുറിച്ച് സുപ്രീംകോടതി ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു. ഹനുമാൻ ചാലീസ ജപിച്ചതിന് വരെ രാജ്യദ്രോഹ നിയമം പ്രയോഗിച്ചത് എജി ചൂണ്ടിക്കാട്ടിയിരുന്നതായി ചീഫ് ജസ്‌റ്റിസ് എൻ.വി രമണ പറഞ്ഞിരുന്നു. രാജ്യദ്രോഹ നിയമം പുന:പരിശോധിക്കാൻ തയ്യാറാണെന്നും എന്നാൽ അതിലെ ഭരണഘടനാ സാധുത പരിശോധിക്കുന്നത് കോടതി ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |