SignIn
Kerala Kaumudi Online
Friday, 26 April 2024 9.11 AM IST

ചികിത്സാ രഹസ്യം പറഞ്ഞുകൊടുത്തില്ല,​ നാട്ടുവൈദ്യനെ പീഡിപ്പിച്ചു കൊന്ന് വെട്ടിനുറുക്കി പുഴയിലൊഴുക്കി

shaba-sherif
ഷാബ ഷരീഫ്

 പ്രവാസി വ്യവസായി അടക്കം നാലു പ്രതികൾ അറസ്റ്റിൽ

 തട്ടിക്കൊണ്ടുപോയി ഒരു വർഷത്തിലേറെ ക്രൂര പീഡനം

മലപ്പുറം: ഒറ്റമൂലി ചികിത്സയുടെ രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ച പാരമ്പര്യ വൈദ്യനെ പൂട്ടിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി കവറുകളിലാക്കി ചാലിയാർ പുഴയിൽ ഒഴുക്കിയ കേസിൽ മുഖ്യപ്രതിയായ പ്രവാസി വ്യവസായി അടക്കം നാലു പ്രതികൾ അറസ്റ്റിൽ.

വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ഷൈബിന്റെ മാനേജരായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41), ഷൈബിന്റെ ഡ്രൈവർ നടുത്തൊടിക നിഷാദ് (35)​ എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു വിജയനഗർ സ്വദേശിയും വൈദ്യനുമായ ഷാബ ഷരീഫിന് (60)​ മാത്രം അറിയാവുന്ന മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കി മരുന്നുവ്യാപാരത്തിലൂടെ പണമുണ്ടാക്കുകയെന്ന ഷൈബിന്റെ പദ്ധതിയാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

കൂട്ടുപ്രതികൾക്ക് വാഗ്ദാനം ചെയ്ത തുക ഷൈബിൻ നൽകാതിരുന്നതും അവർ വീടുകയറി പണം കൊള്ളയടിച്ചതിനെ തുടർന്ന് ഷൈബിൻ പൊലീസിൽ പരാതി നൽകിയതുമാണ് ഒന്നര വർഷം മുമ്പ് നടന്ന സംഭവം പുറത്തറിയാൻ നിമിത്തമായത്.

2020 ഒക്ടോബറിൽ ഷൈബിന്റെ നിലമ്പൂരിലെ വീട്ടിലായിരുന്നു കൊലപാതകം. 2019 ആഗസ്റ്റിലാണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. മൈസൂരുവിലെ ലോഡ്ജിൽ താമസിക്കുന്ന വൃദ്ധനെ ചികിത്സിക്കാനെന്ന വ്യാജേന ഷാബ ഷരീഫിനെ ചികിത്സാകേന്ദ്രത്തിൽ നിന്നു പ്രതി ഷിഹാബുദ്ദീൻ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വഴിമദ്ധ്യേ ബലംപ്രയോഗിച്ച് കാറിൽ കയറ്റി നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിലെത്തിച്ച് തടവിലാക്കുകയായിരുന്നു. ഷാബ ഷരീഫിനെ കാണാനില്ലെന്ന് 2019 ആഗസ്റ്റിൽ കുടുംബം മൈസൂരു സരസ്വതീപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

സാഹചര്യത്തെളിവുകളിലും ദൃക്‌സാക്ഷി മൊഴികളിലും ഡിജിറ്റൽ തെളിവുകളിലും അന്വേഷണം കേന്ദ്രീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

എസ്.പിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പിമാരായ സാജു കെ. എബ്രഹാം, കെ.എം.ബിജു, ഇൻസ്പെക്ടർ പി.വിഷ്ണു എന്നിവരാണ് കേസന്വേഷിക്കുന്നത്.

മുകളിലെ നിലയിൽ പീഡനമുറി,

ഇറച്ചിവെട്ടുംപോലെ വെട്ടിനുറുക്കി


ഒന്നാംനിലയിൽ പുറത്തേക്ക് ശബ്ദം കേൾക്കാത്തവിധം പ്രത്യേക ഇരുട്ടുമുറി സജ്ജമാക്കി ചങ്ങലയിൽ ബന്ധിച്ചാണ് പീഡിപ്പിച്ചിരുന്നത്. ബാത്ത്റൂം ഉണ്ടായിരുന്നു. ഇരുമ്പുപൈപ്പ് കൊണ്ട് കാലിൽ ഉരുട്ടിയും മുഖത്ത് സാനിറ്റൈസർ ഒഴിച്ചും ഭക്ഷണവും വെള്ളവും നൽകാതെയും പീഡിപ്പിച്ചു. പണം വാഗ്ദാനം ചെയ്തിട്ടും വഴങ്ങിയില്ല. നെഞ്ചിൽ ഷൈബിന്റെ ചവിട്ടേറ്റാണ് മരിച്ചത്.

ചെറിയ യന്ത്ര അറക്കവാളും ഇറച്ചി വെട്ടുന്ന കത്തിയും കൊണ്ടുവന്ന് മൃതദേഹം ചെറുകഷണങ്ങളാക്കി. പ്ലാസ്റ്റിക് കവറുകളിലാക്കിയശേഷം ഷൈബിന്റെ ആഡംബര കാറിൽ എടവണ്ണ സീതിഹാജി പാലത്തിൽ നിന്ന് പുലർച്ചെ ചാലിയാർ പുഴയിലേക്കെറിഞ്ഞു. രണ്ട് കാറുകളിൽ സഹായികൾ അകമ്പടിപോയി. തിരികെ വീട്ടിലെത്തി മുറി കഴുകി വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചു.

വീട്ടിൽ ഷൈബിന്റെ ഭാര്യയും ചെറിയ കുട്ടിയും മാത്രമാണുള്ളത്. ഇവ‌ർ താഴത്തെ നിലയിലാണ് താമസം. ഭാര്യയ്ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

`കൂടുതൽ പ്രതികൾ ഉടൻ പിടിയിലാവും. ഷാബ ഷരീഫിനെ തട്ടിക്കൊണ്ടുവന്നവരും പ്രതികളാവും. ലാപ്‌ടോപ്, പെൻഡ്രൈവ് തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പുറംലോകമറിയാതെ ഇത്രനാൾ എങ്ങനെ റൂമിൽ ഒളിപ്പിച്ചു എന്നതും അന്വേഷിക്കും.'

എസ്. സുജിത് ദാസ്,​

മലപ്പുറം എസ്.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.