ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലിയിലെ ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന സ്ഫോടനക്കേസിൽ ഒരാൾ പിടിയിലായി. ഫരീദ്‌കോട്ട് സ്വദേശിയായ നിഷാൻ സിംഗ് എന്നയാളെ എൻ.ഐ.എയുടെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയവരെ ഇയാൾ സഹായിച്ചുവെന്നാണ് വിവരം.
തിങ്കളാഴ്ച രാത്രി 7.45നാണ് എസ്.എ.എസ് നഗറിൽ സെക്ടർ 77ലെ പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ ആസ്ഥാനത്ത് സ്ഫോടനം ഉണ്ടായത്.
റോക്കറ്റ് പ്രൊപ്പെല്ലഡ് ഗ്രനേഡ് (ആർ.പി.ജി) ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഓഫീസിന്റെ മൂന്നാം നിലയിലെ ജനൽ ചില്ലുകളും മറ്റ് വസ്തുക്കളും തകർന്നിരുന്നു. കഴിഞ്ഞ ദിവസം എൻ.ഐ.എ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സി.സി ടി.വികൾ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കെട്ടിടത്തിനടുത്ത് താമസിക്കുന്ന നിരവധിപ്പേരെ ചോദ്യം ചെയ്തു.
കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പഞ്ചാബിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായും പലയിടങ്ങളിലും ഇവർ ആക്രമങ്ങൾക്ക് പദ്ധതിയിടുന്നുവെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |