മുംബയ് : ഐ.പി.എല്ലിൽ ഈ സീസണിലെ സൂപ്പർ ഓവറുകളിലെ സൂപ്പർ ഹീറോയാണ് ദിനേഷ് കാർത്തിക് എന്ന ഡി.കെ. ആർ.സി.ബിക്ക് വേണ്ടി ഡെത്ത് ഓവറുകളിൽ അവിശ്വസനീയമാം വിധം തകർത്തടിക്കുന്ന ഈ 35കാരനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും. ഹൈദരാബാദിനെതിരായ മത്സരത്തിൽ, ബാംഗ്ലൂര്‍ 18.2 ഓവറിൽ 159–3 എന്ന സ്കോറിൽ നിൽക്കെ ബാറ്റിങ്ങിന് ഇറങ്ങിയ കാർത്തിക്, പിന്നീടുള്ള എട്ടു പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 30 റൺസാണ്. നാലു സിക്സറുകളും ഒരു ഫോറുമാണു കാർത്തികിന്റെ ബാറ്റിൽനിന്നു പിറന്നത്.
12 കളിയിൽ 274 റൺസാണ് കാർത്തിക് ഐ.പി.എൽ സീസണിൽ ഇതുവരെ അടിച്ചെടുത്തത്. ഡെത്ത് ഓവറുകളിൽ ബാറ്റിങ്ങിനെത്തി വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ സ്കോർ ഉയർത്തുന്ന ശൈലിതന്നെയാണ് ഈ വെറ്ററൻ താരത്തിന്റെ ഏറ്റവും വലിയ സവിശേഷതയും.
ഇതോടെ ഐ.പി.എല്ലിൽ അടിച്ചുകസറുന്ന ദിനേഷ് കാർത്തിക് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോളിൽ ഉണ്ടാകുമോയെന്നാണ് ഇപ്പോടത്തെ ഏറ്റവും വലിയ ചോദ്യം
ഹൈദരാബാദിനെതിരായ മത്സരത്തിലെ കാർത്തികിന്റെ ഇന്നിംഗ്സിനു പിന്നാലെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘10 ബോൾ മാത്രം ബാക്കിയുള്ളപ്പോൾ ബാറ്റിങ്ങിനെത്തും. ഇന്നിംഗ്സിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രകടനം കാഴ്ചവയ്ക്കും. ചിരിക്കും, പോകും. ഇങ്ങനെയാണു ഡികെയുടെ കാര്യങ്ങള്‍.’
ദിനേഷ് കാർത്തികിനെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിശ്ചയമായും ഉൾപ്പെടുത്തണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ മൈക്കേൽ വോണും ട്വിറ്ററിൽ കുറിച്ചു.
കാർത്തികിനെ ഇന്ത്യൻ ട്വന്റി20 ടീമിൽ എടുത്തില്ലെങ്കിൽ രോഹിത്തും ദ്രാവിഡും സ്വമേധയാ രാജിവയ്ക്കണമെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തപ്പോൾ മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെ, ‘ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ ഡികെയ്ക്ക് ടിക്കറ്റ് വേണ്ട. അദ്ദേഹമാണു പൈലറ്റ്!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |