ആലുവ: കരൾ രോഗ ബാധിതനായി പിറന്ന അഞ്ച് വയസുകാരൻ ധീരജിന് കരൾ പകുത്ത് നൽകി 61കാരിയായ മുത്തശ്ശി രാധാമണി. മാവേലിക്കര സ്വദേശികളായ ദിനുരാജ് - കവിത ദമ്പതികളുടെ മകൻ ധീരജിന് ജന്മനാ അപൂർവ്വമായി മാത്രം കണ്ടുവരുന്ന 'ബിലിയറി അട്രീഷ്യ'എന്ന ഗുരുതര കരൾ രോഗമാണ് ബാധിച്ചിരുന്നത്.
ആരോഗ്യനില ഗുരുതരമായ കഴിഞ്ഞ മാസം കുട്ടിയെ രാജഗിരി ആശുപത്രിയിൽ കരൾരോഗ വിദഗ്ദ്ധൻ ഡോ. സിറിയക്അബി ഫിലിപ്പിനെ കാണിച്ചു. തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. രാമചന്ദ്രന്റെ ചികിത്സയും തേടി. ആശുപത്രിയിൽ എത്തുമ്പോൾ മഞ്ഞപ്പിത്ത രോഗത്തോടൊപ്പം കരളിന്റെ 20 ശതമാനമാണ് പ്രവർത്തനക്ഷമമായിരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മൂമ്മ രാധാമണി സ്വന്തം പ്രായത്തെ പോലും അവഗണിച്ച് കരൾ പകുത്ത് നൽകാൻ തയ്യാറായി. കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ആരോഗ്യവാനായി ധീരജ് ഇന്നലെ വീട്ടിലേക്ക് മടങ്ങി.
ഡോ. ജോസഫ് ജോർജ്ജ്, ഡോ. ജോൺസ് ഷാജി മാത്യൂ, ഡോ. ഗസ്‌നഫർ ഹുസൈൻ, ഡോ. ക്രിസ് തോമസ്, ഹെപ്പറ്റോളജി വിഭാഗം ഡോ. സിറിയക് അബി ഫിലിപ്‌സ്, അനസ്‌തേഷ്യാ വിഭാഗം ഡോ. സച്ചിൻ ജോർജ്ജ്, ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. ജോർജ്ജ് ജേക്കബ്ബ് മലയിൽ, പീഡിയാട്രിക് വിഭാഗം ഡോ. സെറീന മോഹൻ വർഗീസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |