സ്റ്റാർട്ടപ്പുകളിൽ നിന്ന് സ്റ്റാർട്ടപ്പുകളിലേക്ക്, ആഴക്കടലിൽ മുത്തുതേടും പോലെ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ അനീഷ് അച്യുതൻ നേതൃത്വം നൽകിയ നാൽവർ സംഘം സൃഷ്ടിച്ചത് തളരാത്ത നിശ്ചയദാർഢ്യത്തിന്റെ വിജയകഥകളാണ്. ഓപ്പണിന്റെ കഥ ഏതൊരു സംരംഭകനും പ്രചോദനമേകും
മേബിൾ ചാക്കോ, അജീഷ് അച്യുതൻ, അനീഷ് അച്യുതൻ, ദീന ജേക്കബ്
രണ്ട് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരത്തെ ഇന്റർനെറ്റ് കഫേയിലെ ഒരു കമ്പ്യൂട്ടറിൽ അനീഷ് അച്യുതൻ എന്ന പെരിന്തൽമണ്ണക്കാരൻ ചെലവഴിച്ച സമയത്തിന്റെ ഇന്നത്തെ മൂല്യം 7,500 കോടി രൂപ.സ്റ്റാർട്ടപ്പുകളിൽ നിന്ന് സ്റ്റാർട്ടപ്പുകളിലേക്ക്, ആഴക്കടലിൽ മുത്തുതേടും പോലെ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ അനീഷ് നേതൃത്വം നൽകിയ നാൽവർ സംഘം സൃഷ്ടിച്ചത് അണയാത്ത സ്വപ്നങ്ങളുടെ, തളരാത്ത നിശ്ചയദാർഢ്യത്തിന്റെ വിജയകഥകളാണ്. ഏതൊരു സംരംഭകനും പ്രചോദനമാകുന്ന കഥകൾ.കേരളത്തിലെ ആദ്യത്തെ യൂണികോൺ സ്റ്രാർട്ടപ്പാണിന്ന് ഇവരുടെ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്. 100 കോടി ഡോളർ (7500 കോടി) മൂല്യമുള്ള സംരംഭങ്ങൾക്കാണ് യൂണികോൺ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുക.
തുടങ്ങിയ ചെറു സംരംഭങ്ങളിൽ പലതും പൂട്ടിയും ഇഴഞ്ഞുമൊക്കെ നീങ്ങിയ ശേഷം 2017ൽ 2.5 കോടി മൂലധനവുമായി തുടക്കം കുറിച്ച ഓപ്പണിന്റെ സോഫ്റ്റ്വെയറിലൂടെ വിവിധ രാജ്യങ്ങളിലെ ബാങ്കിംഗ് സ്ഥാപനങ്ങൾ പ്രതിവർഷം കൈകാര്യം ചെയ്യുന്നത് 1,75,000 കോടി രൂപ.
2001ൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിനടുത്തുള്ള ഇന്റർനെറ്റ് കഫേയിൽ നിന്ന് തുടങ്ങിയതാണ് അനീഷ് അച്യുതന്റെ യാത്ര. ഹോട്ട്മെയിൽ സ്ഥാപകനായ സബീർ ഭാട്യയായിരുന്നു പ്രചോദനം.ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരത്തും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലുമായി മാസങ്ങൾ എത്രയോ രാത്രികൾ അന്തിയുറങ്ങി. ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരുന്നത് കൊണ്ട് പട്ടിണിയായില്ല.പകൽ മുഴുവൻ ഇന്റർനെറ്റ് കഫേയിൽ ഗവേഷണം.ഇന്ത്യഫസ്റ്റ് എന്ന വെബ്പോർട്ടലാണ് ആദ്യസംരംഭം. വലിയ മെച്ചമുണ്ടായില്ല. 2007ൽ കാഷ്നെക്സ്റ്റ് എന്ന അടുത്ത സ്റ്റാർട്ടപ്പ്. മൊബൈൽ ഫോൺ അധിഷ്ഠിത ബാങ്കിഗ് സർവീസായിരുന്നു മേഖല. മുന്നോട്ടു പോകണമെങ്കിൽ ഇന്നത്തേപ്പോലുള്ള ഫോണുകൾ വേണമായിരുന്നു. റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളും പ്രശ്നമായി. കാലത്തിന് മുന്നേയിറങ്ങിയ കാഷ് നെക്സ്റ്റിനെ കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം മേബിൾ ചാക്കോയെ അനീഷിലേക്കെത്തിച്ചു. മേബിളും ഒരു പേയ്മെന്റ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. കാഷ്നെക്സ്റ്റ് വിപുലീകരിക്കാൻ തിരുവനന്തപുരത്ത് നിന്ന് 1500 രൂപയുമായാണ് അനീഷ് ബംഗളൂരുവിലേക്ക് വണ്ടി കയറുന്നത്. അഹമ്മദാബാദിൽ നിന്ന് മേബിൾ ചാക്കോ 5000 രൂപയുമായി കൂടെ കൂടി. ദാരിദ്ര്യത്തിനും സ്വപ്നങ്ങൾക്കും മാത്രം പഞ്ഞമില്ലായിരുന്നു. ചായയും ടൈഗർ ബിസ്ക്കറ്റുമായി എത്രയോ ദിനങ്ങൾ. ദിവസ ചെലവ് 30 രൂപയിൽ നിറുത്തും. പച്ചപിടിച്ചു തുടങ്ങിയപ്പോൾപ്രീപെയ്ഡ് മാസ്റ്റേഴ്സ് എന്ന ലാറ്റിൻ അമേരിക്കൻ കമ്പനി കാഷ്നെക്സ്റ്റിനെ ഏറ്റെടുക്കാൻ തയ്യാറായി. അനീഷ് - മേബിൾ കൂട്ടുകെട്ട് അടുത്ത സ്റ്റാർട്ടപ്പിലേക്ക്...നിയർറ്റിവിറ്റിയെന്ന് പേരുമിട്ടു. അതിനിടെ 2011ൽ ഇരുവരും വിവാഹിതരായി.നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) അടിസ്ഥാനമായ പേയ്മെന്റ് സൗകര്യമായിരുന്നു നിയർറ്റിവിറ്റി. ആ സമയത്ത് ഒരു ശതമാനം ഫോണുകളിൽ മാത്രമാണ് എൻ.എഫ്.സി സൗകര്യം. 70 ജീവനക്കാരുള്ള കമ്പനി വൈകാതെ പൂട്ടി.
2017ൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ നിയോബാങ്കിംഗ് സ്റ്റാർട്ടപ്പാണ് അനീഷും മേബിളും ദീന ജേക്കബും അജീഷും ചേർന്ന് തുടക്കമിട്ട'ഓപ്പൺ'. ബാങ്കിംഗ് ലൈസൻസ് ഇല്ലാത്ത കമ്പനി ബാങ്കുമായി ചേർന്ന് ഉപഭോക്താവിന് അധിക ഫീച്ചറുകൾ ഉൾപ്പെടുത്തി ഓൺലൈൻ സാമ്പത്തിക സേവനം നൽകുന്നതാണ് സംവിധാനം.ഓപ്പണിന് ഇതുവരെയുള്ള നിക്ഷേപം1300 കോടി രൂപയാണ്.നിക്ഷേപകരിൽ ഗൂഗിൾ പോലെയുള്ള ഭീമന്മാരുമുണ്ട്.
23 ലക്ഷത്തോളം ഇടപാടുകാരും. ഇന്തോനേഷ്യ, വിയറ്റ്നാം, ദുബായ് എന്നിവിടങ്ങളിലും സേവനം നൽകുന്നു. ഉടൻ തന്നെ യു.എസിലേക്കും യൂറോപ്പിലേക്കും വ്യാപിപ്പിക്കും. കമ്പനി ഓഫീസ് ബംഗളൂരുവിലാണെങ്കിലും രജിസ്റ്റർ ചെയ്തത് പെരിന്തൽമണ്ണയിലാണ്.
അനീഷാണ് (39) ഓപ്പണിന്റെ സി.ഇ.ഒ. മേബിൾ (38) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അജീഷ് (30) ചീഫ് ടെക്നോളജി ഓഫീസറും ദീന (41) ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ്.2013 മുതലുള്ള പരിചയമാണ് മല്ലപ്പള്ളിക്കാരി ദീനയെയും സംഘത്തിലേക്കെത്തിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ ദീന ജോലി ചെയ്തിരുന്ന സ്ഥാപനം അനീഷിന്റെയും മേബിളിന്റെയും സ്വിച്ച് എന്ന സ്റ്റാർട്ടപ്പിലൂടെ ബിസിനസ് നടത്തിയിരുന്നു. അനീഷിന്റെ അനുജൻ അജീഷ് ബി.ടെക്ക് കഴിഞ്ഞ് ഒപ്പം ചേർന്നു.അനീഷിന്റെ പിതാവ് ടി.എസ്.അച്യുതൻ പി.ഡബ്ള്യു.ഡി ഓവർസിയറായിരുന്നു. അമ്മ കെ.എൻ.ശാന്ത സ്കൂൾ അദ്ധ്യാപികയും.അഹമ്മദാബാദിൽ ബാങ്കുദ്യോഗസ്ഥരായ കുന്നങ്കേരി ചാക്കോയുടെയും അന്നമ്മയുടെയും ഏകമകളാണ് മേബിൾ. ദീന ജേക്കബിന്റെ പിതാവ് എൻ.വി.ജേക്കബ് തുരുത്തിക്കാട് ബി.എ.എം കോളേജ് മുൻപ്രിൻസിപ്പലാണ്. ഇതേ കോളേജിലെ ബോട്ടണി വിഭാഗം മേധാവിയാണ് മാതാവ് അന്നമ്മ വർഗീസ് ചാലക്കുഴി. ഭർത്താവ് പ്രശാന്ത് ഫെഡോ എന്ന ഇൻഷ്വറൻസ് സ്റ്റാർട്ടപ്പ് ഉടമയാണ്. മകൾ അനയ.അജീഷിന്റെ ഭാര്യ വന്ദന ബംഗളൂരുവിൽ ക്യുറേറ്റ് എന്ന ഹെൽത്ത്കെയർ സ്റ്റാർട്ടപ്പ് നടത്തുന്നു.
യൂണികോൺ
ഗ്രീക്ക് പുരാണങ്ങളിലെ കുതിരയെപ്പോലുള്ള ഒറ്റക്കൊമ്പനാണ് യൂണികോൺ. യൂണികോണിനെ സ്പർശിച്ചാൽ പ്രശ്നങ്ങളും സങ്കടങ്ങളുമെല്ലാം മാറുമെന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം. 2013ൽ യു.എസിലെ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ അയ്ലിൻ ലീയാണ് ഓഹരി വിപണിയുടെ ഭാഗമാകാത്ത, 7500 കോടി രൂപയിലും കൂടുതൽ മൂല്യമുള്ള സ്വകാര്യ കമ്പനികളെ യൂണികോൺ എന്നു വിശേഷിപ്പിച്ചത്. രാജ്യത്തെ നൂറാമത്തെ യൂണികോൺ സ്റ്രാർട്ടപ്പാണ് ഓപ്പൺ.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |