പട്ടാമ്പി: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ആയുധങ്ങൾ എത്തിച്ചു നൽകിയ കാറിന്റെ ഉടമയുമായി അന്വേഷണ സംഘം പട്ടാമ്പിയിൽ തെളിവെടുപ്പ് നടത്തി. ഓങ്ങല്ലൂർ കിഴായൂർ സ്വദേശി നാസറിന്റെ ഉടമസ്ഥതിയിലുള്ള കാറിലാണ് കൃത്യത്തിന് ഉപയോഗിക്കാനുള്ള ആയുധങ്ങൾ എത്തിച്ച് നൽകിയത്. നാസറിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ശേഷം നാസർ തന്നെയാണ് പട്ടാമ്പി ഗവ. കോളേജിന് സമീപത്തെ ബന്ധുവീട്ടിൽ കാർ എത്തിച്ചത്.
കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രതിയുമായി അന്വേഷണ സംഘം കാർ സൂക്ഷിച്ചിരുന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകത്തിൽ നാസറിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. ഇതോടെ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച എല്ലാ വാഹനങ്ങളും കണ്ടെടുത്തു. ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |