പത്തനംതിട്ട : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുന്ന എൻെ കേരളം പ്രദർശന വിപണനമേള നാളെ സമാപിക്കും. മേള കാണാൻ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് എത്തുന്നത്.
സർക്കാരുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങളും വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നുനൽകുന്ന സ്റ്റാളുകളും അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും ന്യായവിലയ്ക്ക് ലഭിക്കുന്ന കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ലഘുഭക്ഷണവും നിത്യോപയോസാധനങ്ങളും എല്ലാം തികച്ചും വേറിട്ട അനുഭവമാണ് നൽകുന്നത്. 13 വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിൽ ഒൻപതെണ്ണവും പൂർത്തിയാക്കി.
നാട്ടിലേയും രാജ്യത്തേയും പാരമ്പര്യ കലകൾക്ക് ഉചിതമായ വേദി നൽകാനും മേളയ്ക്ക് കഴിഞ്ഞു. കൊവിഡ് കാലം പിന്നോട്ടടിച്ച കലാകാരൻമാരെ സഹായിക്കുകകൂടി ലക്ഷ്യമിട്ടാണ് കലാസന്ധ്യ സംഘടിപ്പിച്ചത്. പുറമടിയാട്ടം, കോൽക്കളി, മുടിയാട്ടം, കഥകളി, കളരിപ്പയറ്റ്, നാടൻ പാട്ടും ദൃശ്യവിരുന്നും, പടയണി, വേലകളി, ബോഡുബെറു നാടൻ സംഗീതം, ഇന്ത്യൻ ഗ്രമോത്സവം, പാട്ടുവഴി തുടങ്ങിയവയൊക്കെ ഇതിനകം വേദിയിൽ അവതരിപ്പിക്കപ്പെട്ടു. ഗസൽ, ജുഗൽബന്ദി എന്നീ സംഗീത പരിപാടികളും ഇരുട്ട് നാടകവും അനുവാചക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോമഡി ഷോയും ഗാനമേളയും ഇന്ന് വേദിയിൽ അവതരിപ്പിക്കും. പൊലീസ് ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്വാനാഭ്യാസ പ്രകടനങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
രാവിലെ 10.00 ജീവിതശൈലി രോഗങ്ങളും ആയുർവേദവും സെമിനാർ. സംഘാടനം ആരോഗ്യവകുപ്പ് ഐ.എസ്.എം വിഭാഗം.
11.30 വയോജനക്ഷേമവും സംരക്ഷണവും നിയമം 2007 സെമിനാർ. സംഘാടനം സാമൂഹിക നീതി വകുപ്പ്.
2.30 ഭിന്നശേഷി കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെയും ഗ്രൂപ്പുകളുടെയും കലാപരിപാടികൾ.
ട്രാൻസ്‌ജെൻഡേഴ്‌സിന്റെ കലാപരിപാടികൾ.
4.00 കോട്ടയം സുഭാഷും ജോബി പാലായും അവതരിപ്പിക്കുന്ന തകർപ്പൻ കോമഡി മിമിക്രി മഹാമേള.
5.30 നാടകം കോഴിപുരാണം. അവതരണം പത്തനംതിട്ട ജില്ലാലൈബ്രറി കൗൺസിൽ.
7.00 പിന്നണി ഗായകൻ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |