ലോകം കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർമാരിൽ ഒരാളായിരുന്നു ഓസ്‌ട്രേലിയൻ ഇതിഹാസ താരമായിരുന്ന ആൻഡ്രൂ സൈമണ്ട്സ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും പുറമെ ക്രിക്കറ്റ് മെെതാനത്തിലെ ശൗര്യത്തിലും സൈമണ്ട്സ് മുൻപന്തിയിൽ തന്നെയായിരുന്നു.
സൈമണ്ട്സിനെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ തന്നെ ഉയർന്ന് കേട്ടിരുന്ന പേരാണ് ഹർഭജൻ സിംഗ്. 2007-ൽ ഇന്ത്യ-ഓസ്‌ട്രേലിയ സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരം ഹർഭജൻ സിംഗും സൈമണ്ട്‌സും തമ്മിലുണ്ടായ മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ഹർഭജൻ തന്നെ കുരങ്ങനെന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നായിരുന്നു സൈമണ്ട്‌സിന്റെ ആരോപണം. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബയ് ഇന്ത്യൻസിനായി ഇരുവരും ഒന്നിച്ച് കളിച്ചു. ആ സമയത്ത് ഹർഭജൻ സിംഗ് തന്നോട് മാപ്പുപറഞ്ഞെന്ന് പിന്നീട് സൈമണ്ട്‌സ് വെളിപ്പെടുത്തിയിരുന്നു.
സെെമണ്ട്സിന്റെ മരണത്തിലെ വേദന പങ്കുവച്ച് കൊണ്ട് ഹർഭജൻ രംഗത്തെത്തിയിട്ടുണ്ട്. 'സൈമണ്ട്സിന്റെ മരണവാർത്ത കേട്ട് ഉണർന്ന എനിക്കത് വിശ്വസിക്കാനായില്ല. ആൻഡ്രൂ ഇനിയില്ല എന്ന ഈ വാർത്ത കേട്ട് ഞാൻ തകർന്നുപോയി. സംഭവിച്ചതെല്ലാം വളരെ സങ്കടകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ആൻഡ്രൂവിന്റെ വിയോഗം നമുക്കെല്ലാവർക്കും ഒരു നഷ്ടമാണ്'
സെെമണ്ട്സിനെയും തന്നെയും ഒരുമിപ്പിച്ചതിൽ സുപ്രധാന പങ്കുള്ള മുംബയ് ഇന്ത്യൻസിനും അദ്ദേഹം നന്ദി അറിയിച്ചു. 'അവൻ ഒരുപാട് കഥകൾ പങ്കുവെക്കാറുണ്ടായിരുന്നു. പുലർച്ചെ 2.30 ന് വിളിച്ച് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ചോദിക്കാൻ പറ്റുന്ന സുഹൃത്തായിരുന്നു ആൻഡ്രൂ. പുലർച്ചയായാലും നമുക്ക് ഇപ്പോൾ കാണാമെന്ന് പറഞ്ഞാൽ അവൻ അതിനും തയാറാകുമായിരുന്നെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |