നീതിക്കു വേണ്ടി നിലകൊള്ളുന്നവർ ജയിക്കേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി സച്ചിദാനന്ദ
വർക്കല: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് അനുഗ്രഹം തേടി ശിവഗിരിയിലെത്തി. മഹാസമാധിയിൽ പ്രണാമമർപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ മകൻ വിവേക് തോമസിനും കോൺഗ്രസ് നേതാക്കൾക്കുമൊപ്പമാണ് എത്തിയത്. മഹാസമാധി, ശാരദാ മഠം, വൈദിക മഠം, ബോധാനന്ദ സ്വാമികളുടെ സമാധി പീഠം എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തി. ശിവഗിരി ഗസ്റ്റ് ഹൗസിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഹംസ തീർത്ഥ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഗുരുദേവ കൃതികളും ജീവചരിത്രവും ഇന്ത്യയിലെ മുഴുവൻ ഭാഷകളിലേക്കും തർജ്ജിമ ചെയ്യണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടുകയും അത് കേന്ദ്ര സർക്കാരിനെ കൊണ്ട് നടപ്പാക്കാൻ മുൻകൈയുമെടുത്ത പി.ടി.തോമസിന്റെ ആത്മാർത്ഥത വിസ്മരിക്കാനാവുന്നതല്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. രാഷ്ട്രീയകക്ഷികൾ സംഘടിതമായി നിന്ന് ഓരോ വിഭാഗങ്ങളായി പ്രവർത്തിക്കുമ്പോൾ പലപ്പോഴും നന്മയുടെയും ധർമ്മത്തിന്റെയും നീതിയുടെയും ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾക്ക് പ്രസക്തി ഇല്ലാതായി തീരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
കക്ഷി ഭേദമില്ലാതെ നല്ല വ്യക്തികളെ തിരഞ്ഞെടുക്കുന്ന രൂപത്തിൽ കേരളത്തിലെ ജനവിഭാഗങ്ങൾ മാറേണ്ടതുണ്ട്. സത്യത്തിനും ധർമ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ജയിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പി.ടി തോമസ് സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു. ആ പാതയിലൂടെ ഉമ തോമസിനും സഞ്ചരിക്കാൻ ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി മഠവുമായി പി.ടി. തോമസിന് വല്ലാത്തൊരു ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഉമ തോമസ് പറഞ്ഞു. ജനനന്മയ്ക്ക് വേണ്ടി ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാൻ ഗുരുദേവന്റെ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കും.
ക്യാപ്ഷൻ: ശിവഗിരി മഠത്തിൽ എത്തിയ ഉമാ തോമസിനെ സ്വാമി സച്ചിദാനന്ദ ഷാളണിയിച്ച് സ്വീകരിച്ചപ്പോൾ.സ്വാമി ഹംസ തീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |