കൊളംബോ : സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വലിയ അളവിൽ നോട്ട് അടിക്കാനൊരുങ്ങി ശ്രീലങ്ക. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് പണം അച്ചടിക്കാൻ നിർബന്ധിതനാണെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. കഴിഞ്ഞ വർഷം പ്രതിസന്ധി മുന്നിൽ കണ്ട് മുൻ സർക്കാർ വ്യാപകമായി പണം അച്ചടിക്കാൻ തുടങ്ങി. രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചതിൽ ഒരു കാരണം ഇതായിരുന്നു. രാജ്യത്തെ തകർത്ത ഈ നയം തന്നെ തുടരാനാണ് പുതിയ പ്രധാനമന്ത്രിയുടേയും തീരുമാനം. വേറെ വഴിയില്ലാത്തതിനാൽ ഇങ്ങനെ ചെയ്യുന്നു എന്ന വിലാപം മാത്രമാണ് ഇപ്പോൾ അധികമായിട്ടുള്ളത്.
2021ൽ ശ്രീലങ്കൻ സർക്കാർ 1.2 ട്രില്യൺ രൂപ അച്ചടിച്ചു, 2022ന്റെ ആദ്യ പാദത്തിൽ തന്നെ 588 ബില്യൺ രൂപ അച്ചടിച്ചു. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ ശ്രീലങ്കയുടെ പണ വിതരണം 42%മായാണ് വർദ്ധിച്ചത്. രാജ്യത്തെ കണക്കുകളിലെ കമ്മി ഒളിപ്പിക്കുന്നതിനായി മനഃപൂർവം ഈ പണം മിച്ചം വരുത്താനായിട്ടാണ് ഈ വഴി സ്വീകരിക്കുന്നത്. ഈ തെറ്റായ നയങ്ങളെ ആധുനിക നാണയ സിദ്ധാന്തം എന്ന് വിളിച്ചാണ് മുൻ സർക്കാർ ന്യായീകരിച്ചിരുന്നത്. ഇതിനായി നോട്ടടിക്കുന്ന പ്രിന്റിംഗ് പ്രസ്സുകൾ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തൊട്ടുമുന്നിലെ പ്രതിസന്ധി ഒഴിവാക്കാൻ പണം അച്ചടിക്കുന്നത് ആകർഷകമായ ഒരു ആശയമായി തോന്നിയേക്കാമെങ്കിലും അതൊരു കെണിയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. പണം കൂടുതലായി അച്ചടിക്കുന്നത് രാജ്യത്തെ സാമ്പത്തിക ഉത്പ്പാദനം വർദ്ധിപ്പിക്കുന്നില്ല എന്നാൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ഇറങ്ങുന്ന പണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇതോടെ കൈവശം കൂടുതൽ പണം ഉള്ളതിനാൽ ജനം കൂടുതൽ സാധനങ്ങൾ വാങ്ങാൻ താത്പര്യപ്പെടും. എന്നാൽ ഉദ്പാദനത്തിൽ മാറ്റം ഉണ്ടാവാത്തതിനാൽ ക്ഷാമത്തിലേക്കും, വിലക്കയറ്റത്തിലേക്കും രാജ്യത്തെ കൊണ്ടു പോവുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്യും.
തെറ്റായ സാമ്പത്തിക നയങ്ങൾക്ക് പുറമേ കൊവിഡ് കാലത്ത് രാജ്യത്തെ അഞ്ചാമത്തെ വലിയ വിദേശ വരുമാന സ്രോതസ്സായ ടൂറിസം തകർന്നതും തിരിച്ചടിയായി. 2019 ഡിസംബറിൽ നികുതി വെട്ടിക്കുറച്ച സർക്കാർ നടപടിയും സർക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാക്കി. ഇതിന് പുറമേ രാസവളങ്ങളുടെ ഇറക്കുമതി ആശ്രിതത്വം ഇല്ലാതാക്കാൻ രാജപക്‌സെ സർക്കാർ ജൈവകൃഷി പ്രോത്സാഹിപ്പിച്ചതും രാജ്യത്തെ കാർഷിക ഉദ്പാദനത്തെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |