കൊട്ടിയൂർ: മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന പെരുമാളുടെ തിരുവാഭരണങ്ങളും ചപ്പാരം ഭഗവതിയുടെ വാളുകളും, ഇക്കരെ ക്ഷേത്ര ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന മുതിരേരി വാളും ദേവീദേവന്മാരുടെ വിഗ്രഹങ്ങളും ഭണ്ഡാരം എഴുന്നള്ളത്തിനോടൊപ്പം വിശാഖം നാളിൽ അക്കരെ പ്രവേശിച്ചതോടെ നീരഭിഷേകത്തോടെയുള്ള പൂജകൾക്ക് തുടക്കമായി.
കഴിഞ്ഞ വർഷം അവസാനിക്കാതെ ബാക്കി നിർത്തിയ പൂജാദികർമ്മങ്ങൾ പൂർത്തിയാക്കിക്കൊണ്ടായിരുന്നു ആരംഭം.തുടർന്ന് ഇന്നലെ ഉച്ചയോടെയാടെയാണ് നിത്യപൂജകൾക്ക് തുടക്കമായത്. മുപ്പത്തിയാറുകുടം ജലാഭിഷേകത്തോടെയായിരുന്നു നിത്യപൂജയ്ക്ക് തുടക്കം. സമുദായിയുടെ നേതൃത്വത്തിൽ ഉഷഃപൂജയ്ക്കുള്ള അരി അളവ് കഴിഞ്ഞതിന് ശേഷം
ഗണപതി ഹോമം നടന്നു. തുടർന്ന് സ്ഥാനിക ബ്രാഹ്മണർ മണിത്തറയിൽ പ്രവേശിച്ച് സ്വയംഭൂവിൽ പുഷ്പാഞ്ജലി നടത്തി. ഉഷകാമ്പ്രം നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഉഷഃപൂജയും പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അമ്മാറക്കൽ ദേവിക്ക് പൂജയും നിവേദ്യവും നടത്തി.
ഉഷാംപൂജയ്ക്ക് ശേഷം മുഖമണ്ഡപത്തിൽ സ്വർണക്കുടം സമർപ്പണവും വെളളിക്കുടം സമർപ്പണവും നടന്നതിന് ശേഷം ശീവേലി കഴിഞ്ഞ് പന്തീരടി നിവേദ്യം.വൈകുന്നേരത്തോടെ ആയിരം കുടം അഭിഷേകവും തുടർന്ന് തിരുവത്താഴപൂജയും ശ്രീഭൂതബലിയും നടന്നു.
ഇന്നലെ രാവിലെ മുതൽ കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ദർശനം നടത്താനെത്തുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |