ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് സിർവോഡം എഫ് സിയെ തകർത്തുകൊണ്ടാണ് ഗോകുലം വനിതാ ഫുട്ബാൾ ലീഗിലെ തങ്ങളുടെ അപരാജിത മുന്നേറ്റം തുടർന്നത്. താരതെമ്യേന ദുർബലരായ എതിരാളികളായതിനാൽ തന്നെ സ്ഥിരം താരങ്ങൾക്ക് വിശ്രമം നൽകിയ ശേഷമാണ് ഗോകുലം കളത്തിലിറങ്ങിയത്.
ഗോൾ കീപ്പറായി ഹൂഡയെ കളത്തിലിറക്കിയപ്പോൾ സോണാലി പകരക്കാരുടെ ബെഞ്ചിലിരുന്നു. മുന്നേറ്റത്തിൽ എൽഷദായിയും മനീഷയും ഇറങ്ങി. ആറാം മിനിട്ടിൽ ഘാന താരം എൽഷദായ് അചെങ്‌പോയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി. ആദ്യ ഗോൾ നേടിയതോടെ സമ്മർദമില്ലാതെ കളിക്കാൻ ഗോകുലത്തിനായി. മത്സരം പുരോഗമിക്കുന്നതിനിടെ 15ാം മിനിട്ടിൽ സൗമ്യയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയർത്തി. 31ാം മിനിട്ടിൽ ഡാംഗമെയ് ഗ്രേസിന്റെ ഗോൾകൂടി പിറന്നതോടെ ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗോകുലം മുന്നിലെത്തി.
രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ പ്രതീക്ഷിച്ചിറങ്ങിയ ഗോകുലത്തിന് ഒരു ഗോൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. 54ാം മിനിട്ടിൽ സൗമ്യയായിരുന്നു ഗോകുലത്തിന് വേണ്ടി നാലാം ഗോൾ നേടിയത്. ലീഗിൽ ഇതുവരെ കളിച്ച ഒൻപത് മത്സരങ്ങളും ജയിച്ച ഗോകുലം കേരള 27 പോയിന്റുമായി പൊയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ലീഗിൽ ഇനി രണ്ട് മത്സരം മാത്രമേ മലബാറിയൻസിന് ബാക്കിയുള്ളു. ഇതിൽ ജയിക്കുകയാണെങ്കിൽ വനിതാ ലീഗ് കിരീടം രണ്ടാം തവണയും കേരളത്തിലെത്തിക്കാൻ കഴിയും. ഞായറാഴ്ച രാവിലെ 8.30ന് സ്‌പോട്സ് ഒഡിഷ എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |