ജീവനക്കാരുമായി ഇന്ന് ചർച്ച
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്ക് ഇന്നലെ തുറന്നപ്പോൾ പണം ആവശ്യപ്പെട്ടെത്തിയ നിക്ഷേപകർ പ്രതിഷേധിച്ചു. ബാങ്ക് പ്രസിഡന്റ് ജെറി ഇൗശോ ഉമ്മൻ പൊലീസ് സംരക്ഷണയിലാണ് എത്തിയത്. പണം തിരികെ കൊടുക്കുമെന്ന ഉറപ്പുനൽകാതെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രസിഡന്റ് മടങ്ങി. ജീവനക്കാരുമായി ജോയിന്റ് രജിസ്ട്രാർ ഇന്ന് ചർച്ച നടത്തും. സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് ജീവനക്കാർ ഇന്നു ബാങ്കിന് മുന്നിൽ സമരം തുടങ്ങുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ചർച്ചയ്ക്ക് വിളിച്ചത്. ബാങ്കിലെ അഴിമതിക്കെതിരെ പ്രതിപക്ഷ പാർട്ടികളും സി.പി.എെയും സമര രംഗത്താണ്. കൂടാതെ സി.പി.എം പ്രാദേശിക നേതൃത്വവും രംഗത്തു വന്നത് പാർട്ടിയെ വെട്ടിലാക്കി. സി.പി.എം ഏരിയാ കമ്മിറ്റിയംഗമാണ് ബാങ്ക് പ്രസിഡന്റ്.
പ്രശ്നം ചർച്ച ചെയ്യാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ബി. ഹർഷകുമാറും പി.ആർ പ്രസാദും ഇന്നലെ നടന്ന മൈലപ്രയിലെ പാർട്ടി യോഗത്തിൽ പങ്കെടുത്തു. അഴിമതിക്കാരെയും കൂട്ടുനിന്നവരെയും സംരക്ഷിക്കരുതെന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം. കുറ്റം ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സെക്രട്ടേറിയറ്റംഗങ്ങൾ ഉറപ്പുകൊടുത്തു.
ബാങ്കിലെ നിക്ഷേപം നിയമപരമല്ലാതെ അമൃത ആട്ട ഫാക്ടറയിലേക്ക് തിരിമറി നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ബാങ്കിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടക്കാൻ നിക്ഷേപകരെ നിർബന്ധിച്ചതും ജീവനക്കാർ ശമ്പളം നൽകാൻ പോലും പണമില്ലെന്ന് പറഞ്ഞതും നിക്ഷേപകരിൽ സംശയമുണ്ടാക്കി. ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നറിഞ്ഞ് പണം പിൻവലിക്കാൻ നിക്ഷേപകരെത്തുകയായിരുന്നു. . ആട്ട ഫാക്ടറിയുടെ മറവിൽ 50കോടിയുടെ ക്രമക്കേട് നടന്നതിനെപ്പറ്റി ഭരണസമിതിക്ക് മറുപടിയുണ്ടായില്ല.
ബി.ജെ.പി മാർച്ച് നടത്തി
വഞ്ചനയും ഉദ്ദോഗസ്ഥ പീഡനവും ആരോപിച്ച് മൈലപ്ര സർവീസ് സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ചും ധർണയും നടത്തി. തുടർന്ന് ബാങ്ക് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ നായർ, സമരസമിതി കൺവീനർ കെ. എസ് പ്രതാപൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബി. അഭിലാഷ്, ജയകൃഷ്ണൻ മൈലപ്ര, വിജയകുമാർ,ബിന്ദു ഹരികുമാർ, ശോഭ എസ്. നായർ, അഭിലാഷ് വിജയൻ, അഖിൽ എസ് പണിക്കർ, മോഹനൻ, രാജേഷ് ഐക്കര എന്നിവർ പ്രസംഗിച്ചു.
സി.പി.ഐ പ്രതിഷേധിച്ചു
ബാങ്ക് പ്രസിഡന്റുൾപ്പെടെ ഒരു വിഭാഗം അഴിമതിക്കാരാണെന്ന് സി.പി.എെ മൈലപ്ര ലോക്കൽ കമ്മിറ്റി റി സെക്രട്ടറി സി.കെ. സോമനാഥൻ നായർ പറഞ്ഞു. . പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചില ഭരണസമിതിയംഗങ്ങൾ, ഒരുവിഭാഗം ജീവനക്കാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |