ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന കാൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. മികച്ച ചിത്രങ്ങൾക്കൊപ്പം ലോകമൊട്ടാകെയുള്ള പ്രശസ്തരായ താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധ നേടാറുള്ള കാനിൽ ഇത്തവണയും ഒട്ടനവധി ഇന്ത്യൻ താരങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാക്കൊല്ലവും ഫ്രാൻസിൽ നടക്കാറുള്ള മേളയിലെ സ്ഥിര സാന്നിദ്ധ്യങ്ങളിലൊന്നാണ് ബോളിവുഡ് താരം ഐശ്വര്യ റായ്.
കുടുംബസമേതമാണ് ഐശ്വര്യ എത്തിയത്. ഭർത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും ഒപ്പമുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ വെെറലായിക്കഴിഞ്ഞു. 2002ല്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ദേവ്ദാസ് എന്ന സിനിമയുടെ പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് ഐശ്യര്യ റായ് ആദ്യമായി കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. പിന്നീടുള്ള മേളകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു താരം.
കമൽഹാസനും എ.ആർ റഹ്മാനും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകർക്ക് വിരുന്നായി. അതേസമയം കൊവിഡ് പോസിറ്റീവ് ആയതിനാൽ റെഡ് കാർപ്പറ്റിൽ നടക്കേണ്ടിയിരുന്ന നടൻ അക്ഷയ് കുമാറിന് മേളയിലെത്തിച്ചേരാൻ സാധിച്ചില്ല.
കാന്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ തിളങ്ങിയ ഇന്ത്യൻ താരം ദീപിക പദുകോണാണ്. ഫെസ്റ്റിവലിന്റെ 75-ാം എഡിഷനിലെ ജൂറി അംഗം കൂടിയാണ് ദീപിക. കറുപ്പും ഗോൾഡും നിറത്തിലുള്ള സാരിയണിഞ്ഞ് റെഡ് കാർപ്പറ്റിൽ നടന്ന താരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
നയന്‍താര, പൂജ ഹെഗ്‍ഡെ, അദിതി റാവു ഹൈദരി, തമന്ന ഭാട്ടിയ തുടങ്ങിയവരും മേളയിലെത്തുമെന്നാണ് വിവരങ്ങൾ. 11 ദിവസം നീളുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ഇക്കുറി ഇന്ത്യയെ ആദരണീയ രാജ്യമായി തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനാലാണിത്.
ഈ പാക്കേജിന്റെ ഭാഗമായി ആറ് ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നമ്പി നാരായണന്റെ കഥ പറയുന്ന റോക്കട്രി ദ് നമ്പി എഫക്റ്റ്, ഗോദാവരി, ധുയിന്‍, ആല്‍ഫ ബീറ്റ ഗാമ, ബൂംബ റൈഡ്, ജയരാജിന്റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |