@ തൊഴിലാളികൾ നിരാഹാരസമരത്തിലേക്ക്
കോഴിക്കോട്: അര നൂറ്റാണ്ട് പിന്നിട്ട സെയിൽ എസ്.സി.എൽ കേരളയിൽ (ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്‌സ് ) ഇനി ഉയർത്തെഴുന്നേൽക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. കമ്പനിയോടും തൊഴിലാളികളോടുള്ള സർക്കാർ അവഗണനയാണ് ആശങ്കകൾക്ക് അടിസ്ഥാനം.
20 മാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ട്. ഇതിൽ പ്രതിഷേധിച്ച് സ്റ്റീൽ കോംപ്ലക്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരത്തിന് ഒരുങ്ങുകയാണ് തൊഴിലാളികൾ. ആഗസ്റ്റ് ഒന്ന് മുതലാണ് സമരം തുടങ്ങുകയെന്ന് കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ. ഷാജി പറഞ്ഞു.
സ്റ്റീൽ കോംപ്ലക്സുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. സ്ഥാപനത്തോടുള്ള അവഗണനയാണ് ഇവിടെ ഉത്പാദനം മുടങ്ങിക്കിടക്കാൻ കാരണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെയിലിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ സ്റ്റീൽ കോംപ്ലക്സിനെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പാടെ അവഗണിക്കുകയാണെന്നാണ് തൊഴിലാളികളുടെ ആരോപണം. വാർക്ക കമ്പികൾക്ക് വൻ തോതിൽ വില വർദ്ധിക്കുന്ന സാഹചര്യത്തിലും കമ്പനി പ്രവർത്തനം സജീവമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. പ്രദേശത്തെ എം.എൽ.എ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആരോപണവുമുണ്ട്.
തൊഴിലാളികളും ഓഫീസ് ജീവനക്കാരും ടെക്‌നിനിക്കൽ പ്രൊഫഷണലുകളുമുൾപ്പെടെ 30 ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. 2016ൽ 200 തൊഴിലാളികൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ നിന്നാണ് കമ്പനി ഈ അവസ്ഥയിലേക്ക് മാറിയത്. ജീവനക്കാർക്ക് ശമ്പളമോ, വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റിയോ നൽകാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.
@ വാർക്ക കമ്പികൾ വാങ്ങാമെന്ന പൊതുമരാമത്ത് വകുപ്പ് തീരുമാനം നടപ്പായില്ല
പൊതുമരാമത്ത് പ്രവൃത്തികൾക്ക് 30 ശതമാനത്തിൽ കുറയാത്ത വാർക്ക കമ്പികൾ സെയിൽ എസ്.സി.എൽ കേരളയിൽ (ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്‌സ് ) നിന്ന് വാങ്ങിക്കാമെന്ന തീരുമാനം നടപ്പായില്ല. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയ്ക്കും സംസ്ഥാന സർക്കാരിനും ഓഹരി പങ്കാളിത്തമുള്ള കമ്പനിയെ തകർച്ചയിൽനിന്നു കരകയറ്റുന്നതിനായാണ് ഈ തീരുമാനമെടുത്തിരുന്നത്. 65000 ടൺ വാർക്ക കമ്പികളാണ് ഇവിടെ ഒരു വർഷത്തിൽ ഉത്പാദിപ്പിക്കാനാകുക.
@ അരനൂറ്റാണ്ട് പിന്നിട്ട കമ്പനി
ചെറുവണ്ണൂരിൽ സ്റ്റീൽ കോംപ്ലക്‌സ് പ്രവർത്തനം ആരംഭിച്ചിട്ട് അമ്പത് വർഷത്തോടടുക്കുകയാണ്. 1969ലാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി സ്ഥാപിച്ചത്. 1972ൽ 37000 ടൺ സംസ്‌കരണം സാദ്ധ്യമെന്ന തരത്തിലേക്ക് കമ്പനിയെ ഉയർത്തി. പിന്നീട് 55000 ടണ്ണായും 2014ൽ 65000 ടണ്ണായും ഉത്പാദനക്ഷമത ഉയർത്തി. എന്നാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്ഥാപനത്തെ നവരത്‌ന കമ്പനിയായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത സംരംഭമാക്കി മാറ്റി ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നില്ല. ഉരുക്ക് ബില്ലറ്റ് കൊണ്ടുവന്ന് ടി.എം.ടി കമ്പികൾ (വാർക്ക കമ്പികൾ) സ്വന്തമായി നിർമിക്കാനുള്ള റീറോളിംഗ് മിൽ 2015ൽ ആരംഭിച്ചെങ്കിലും 2016ൽ നിറുത്തേണ്ടി വന്നു .സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ യിൽ (സെയിൽ) നിന്ന് കമ്പിയുണ്ടാക്കാനുള്ള ഉരുക്ക് ബില്ലറ്റ് ആവശ്യത്തിന് ലഭിക്കാതായതോടെയാണ് നിർമാണം നിലച്ചത്. 65 കോടി രൂപ വായ്പയെടുത്താണ് ഇവിടെ റീ റോളിംഗ് മിൽ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |