ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി സി.ബി.ഐയുടെയും ഇ.ഡിയുടെയും അഭിപ്രായം തേടി.
പ്രതി ഇതിനകം നാല് വർഷം ജയിൽവാസം അനുഭവിച്ച പശ്ചാത്തലത്തിലാണ് ഹർജി കോടതി പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിയമപ്രകാരം ഒരു വിചാരണ തടവുകാരനെ പരമാവധി തടവിലിടാവുന്ന കാലയളവ് കഴിഞ്ഞതായി മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകർ അൽജോ ജോസഫും എം.എസ്. വിഷ്‌ണുശങ്കറും വാദിച്ചു.
അതേസമയം, മിഷേലിനെ ഇത് വരെ അന്വേഷണസംഘം കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഇ.ഡി അന്വേഷിക്കുന്ന കുറ്റകൃത്യങ്ങൾക്ക് സെക്ഷൻ 436 എ ബാധകമല്ലെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ എസ്.വി. രാജു കോടതിയിൽ വ്യക്തമാക്കി. മിഷേലിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ 2006, 2007ൽ ഇടനിലക്കാർക്കും രാഷ്ട്രീയക്കാർക്കുമായി 33 മില്യൺ യു.എസ് ഡോളർ കൈക്കൂലിയായി നൽകിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |