SignIn
Kerala Kaumudi Online
Friday, 26 April 2024 9.39 PM IST

എസ്റ്റേറ്റ് ഭൂമി വനഭൂമിയാക്കി, നാട്ടുകാർക്ക് എട്ടിന്റെ പണി

vanam

ആലക്കോട്: അരനൂറ്റാണ്ട് കാലം എസ്റ്റേറ്റ് ഭൂമിയായി നിലനിന്ന 1200 ഏക്കർ സ്ഥലം ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകാനെന്നപേരിൽ സർക്കാർ ഏറ്റെടുത്തിട്ട് പതിറ്റാണ്ട് പിന്നിട്ടപ്പോൾ നാട്ടുകാർക്ക് ലഭിച്ചത് എട്ടിന്റെ പണി. ഇതോടൊപ്പമുള്ള 220 ഏക്കർ സ്ഥലം വനഭൂമിയാക്കിയതിനാൽ ഇവിടം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായതാണ് നാട്ടുകാർക്ക് വിനയായത്.

1960 മുതൽ ആലക്കോടിന്റെ ശില്പി പി.ആർ. രാമവർമ്മരാജയുടെ ഉടമസ്ഥതയിൽ നിലനിന്ന 1420 ഏക്കർ വരുന്ന എസ്റ്റേറ്റ് ഭൂമി തൊഴിലാളികളുടെ സമരത്തെത്തുടർന്ന് 1976 ൽ ലോക്കൗട്ട് ചെയ്യുകയും ആറ് മാസത്തിനുശേഷം സർക്കാർ മിച്ചഭൂമിയായി എസ്റ്റേറ്റ് ഏറ്റെടുക്കുകയുമായിരുന്നു. എസ്റ്റേറ്റ് ഭൂമി മിച്ചഭൂമിയായി പിടിച്ചെടുത്തതിനെതിരെ പി.ആർ. രാമവർമ്മ കോടതിയെ സമീപിച്ചതോടെ എസ്റ്റേറ്റ് നിലനിറുത്തേണ്ട ബാദ്ധ്യത സർക്കാരിനായി. ഇതിനെത്തുടർന്ന് ലാൻഡ്‌ബോർഡ് ഈ എസ്റ്റേറ്റ് നടത്തിപ്പിനായി കേരള പ്ലാന്റേഷൻ കോർപ്പറേഷന് കൈമാറുകയായിരുന്നു.

എസ്റ്റേറ്റ് ഡിവിഷനുകളിൽ പലതരം കൃഷികളാണ് നടത്തിവന്നിരുന്നത്. നാടുകാണി ഡിവിഷനിൽ കറുവയും കശുമാവുമാണ് കൃഷിചെയ്തിരുന്നതെങ്കിൽ കാപ്പിമല, കരാമരംതട്ട്, മഞ്ഞപ്പുല്ല്, ഏലമല എന്നീ ഡിവിഷനുകളിൽ കാപ്പി, ഓറഞ്ച്, ഏലം, കുരുമുളക്, കവുങ്ങ് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തിരുന്നത്. അപ്പർ ചീക്കാട്, ലോവർചീക്കാട്, മധുവനം, കോളി എന്നീ ഡിവിഷനുകളിൽ റബ്ബർ കൃഷിയാണ് പ്രധാനമായും നടത്തിവന്നിരുന്നത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ

റബ്ബറും കശുമാവുമല്ലാതെ മറ്റൊരു കൃഷിയും ചെയ്ത് പരിചയമില്ലാത്ത പ്ലാന്റേഷൻ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ആലക്കോട് ഗവണ്മെന്റ് എസ്റ്റേറ്റ് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. എങ്ങനെയെങ്കിലും ഈ ബാദ്ധ്യതയിൽ നിന്നും തലയൂരാൻ കോർപ്പറേഷൻ ശ്രമിച്ചുവരുന്നതിനിടെയാണ് ആദിവാസി സംഘടനകൾ,​ എസ്റ്റേറ്റ് ഭൂമി മിച്ചഭൂമിയാണെന്നും അത് തങ്ങൾക്ക് പതിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചത്. ഇതിനെത്തുടർന്നാണ് അന്നത്തെ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാർ, എസ്റ്റേറ്റ് ഭൂമി ആദിവാസികൾക്ക് പതിച്ചുനൽകുവാനായി വീണ്ടും ഏറ്റെടുത്തത്. നാടുകാണിയിലെ കറപ്പത്തോട്ടം ചീമേനി എസ്റ്റേറ്റിന്റെ ഭാഗമാക്കി നിലനിറുത്തുകയും ചെയ്തു.

എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് 5 വർഷങ്ങൾക്കുശേഷമാണ് 200 ഓളം ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമി വീതം നൽകിയത്. യാതൊരു അടിസ്ഥാനസൗകര്യങ്ങളുമൊരുക്കാതെ വന്യമൃഗങ്ങൾ വിഹരിച്ചുനടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിപ്പെട്ട ആദിവാസികളിൽ പകുതിയോളം പേർ തിരിച്ചുപോയി. നിലവിലുള്ളവരുടെ ജീവിതം നരകതുല്യമാണ്.

ഒഴിയാതെ വന്യമൃഗശല്യം

ചീക്കാട്, മഞ്ഞപ്പുല്ല്, കരാമരംതട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ ഉൾപ്പെടെയുള്ളവയുടെ ശല്യം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. രാജവെമ്പാലയടക്കമുള്ള പാമ്പുകൾ പെരുകിയതോടെ ഇവ വീടിനുള്ളിൽ കടക്കുന്നതും പതിവായിട്ടുണ്ട്. വന്യജീവികളുടെ ആക്രമണത്തിൽ നിന്നും പ്രദേശവാസികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ട് എത്തിനോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൃഷിയിടങ്ങൾ വന്യമൃഗങ്ങൾ കൈയടക്കിയതോടെ കൃഷിയിൽ നിന്നുള്ള വരുമാനം നിലച്ച കർഷകർ കടക്കെണിയിൽപ്പെട്ട് ജപ്തി ഭീഷണിയിലുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, FOREST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.