കൊല്ലം: തമാശകളും രസങ്ങളും മാത്രമാകരുത് കലയെന്നും ചരിത്രം പേറുന്ന വ്യക്തികളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇടമായി അത് മാറണമെന്നും ചലച്ചിത്ര സംവിധായകൻ ഡോ. ബിജു പറഞ്ഞു. കേരളകൗമുദി സംഘടിപ്പിച്ച കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുമാരനാശാന്റെ ജീവിതത്തെ അടിസ്ഥാമാക്കി 80 വയസ് പിന്നിട്ട കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമ വൃക്ഷത്തിലെ കുയിൽ' എന്ന സിനിമ മലയാളത്തിലെ അപൂർവ്വമായ സൃഷ്ടിയാണ്. ഈ സിനിമ പ്രദർശിപ്പിച്ചത് നാലു തിയേറ്ററുകളിൽ മാത്രമാണ്. സംവിധായകൻ തന്നെ തിയേറ്റർ വാടകയ്ക്കെടുത്താണ് പ്രദർശിപ്പിച്ചത്.
സർക്കാർ തിയേറ്ററുകളിലെങ്കിലും ഇത്തരം സിനിമകൾ പ്രദർശിപ്പിക്കണം. ചിത്രം കാണാൻ താത്പര്യമുളള 10 പേർ വന്നാലും മതി. സാംസ്കാരിക നിക്ഷേപം ലാഭം മാത്രം നോക്കി ചെയ്യേണ്ട ഒന്നല്ലെന്നും സർക്കാരിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക കേരളത്തെ
രൂപപ്പെടുത്തി : പ്രേംകുമാർ
ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ കുമാരനാശാൻ വലിയ പങ്ക് വഹിച്ചതായി മുഖ്യാതിഥിയായ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. മഹാകാവ്യം എഴുതിയ ആളല്ല കുമാരനാശാൻ. എന്നാൽ, കവിതകളിലൂടെ ഉയർത്തിപ്പിടിച്ച ആശയങ്ങൾ അദ്ദേഹത്തെ മഹാകവിയാക്കി. കവിതയിലൂടെ മാനവികതയെ ഉയർത്തിപ്പിടിച്ചു, മനുഷ്യസ്നേഹത്തെ വാഴ്‌ത്തിപ്പാടി, സ്വാതന്ത്ര്യത്തിനായി വാദിച്ചു. സാമൂഹിക വിപ്ളവത്തിന്റെ ആശയങ്ങൾ വിതറിയെന്നും പ്രേംകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |